പാലക്കാട്:ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മറവിൽ ഈ മാസം 17 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.ടി.യു ജില്ലാ വാർഷിക കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പൊതുപരീക്ഷകൾക്ക് മുന്നോടിയായുള്ള മാതൃകാ പരീക്ഷകൾ എട്ടിന് അവസാനിക്കുകയാണ്.വിദ്യാഭ്യാസവകുപ്പ് അധികൃതർ പരീക്ഷ നടത്തിപ്പിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തികരിച്ചുകൊണ്ടിരിക്കെ പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റാനുള്ള നീക്കം പ്രതിഷേധാർഹമാണ്.പരീക്ഷയെഴുതാൻ അവസാന വട്ട തയ്യാറെടുപ്പുകൾ നടത്തിവരുന്ന കുട്ടികളുടെ പഠനതുടർച്ചയെ പരീക്ഷാമാറ്റം സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും. മാത്രമല്ല കുട്ടികളിൽ മാനസികമായ പിരിമുറുക്കം സൃഷ്ടിക്കുന്നതിനുമത് കാരണമാകും.വേനലിൻ്റെ കാഠിന്യം വിദ്യാലയങ്ങളിൽ കുടിവെള്ള പ്രശ്നവും രൂക്ഷമാക്കും.ഇതിന് പുറമെ ഏപ്രിൽ 13 മുതൽ റംസാൻ വ്രതാനുഷ്ഠാനം ആരംഭിക്കുന്നതും പരീക്ഷാർത്ഥികളിൽ ഗണ്യമായൊരു വിഭാഗത്തിന് ഏറെ പ്രയാസങ്ങളുളവാക്കും.ഈ വസ്തുതകൾ കണക്കിലെടുത്ത് യാതൊരു കാരണവശാലും പ്രഖ്യാപിച്ച സമയക്രമത്തിൽ മാറ്റം വരുത്തരുതെന്ന് കെ.എസ്.ടി.യു ആവശ്യപ്പെട്ടു.