പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധ കേസിൽ ഒളിവിൽ കഴിയുന്നവർക്കായി ശനിയാഴ്ച പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒൻപത് പേർക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതിൽ 5 പേര് പട്ടാമ്പി സ്വദേശികളാണ്. പട്ടാമ്പി പരുവക്കടവ് കുണ്ടുകാട്ടിൽ അഷ്റഫ്, കൊണ്ടൂർക്കര കുന്നുംപുറം വീട്ടിൽ മുഹമ്മദ് ഹക്കീം, കിഴായൂർ കറുപ്പൻ വളപ്പിൽ കെ വി സഹീർ, ഞാങ്ങാട്ടിരി കുണ്ടിൽപീഡികയിൽ അൻസാർ, ഞാങ്ങാട്ടിരി കിഴക്കേക്കര അബ്ദുൽ റഷീദ് എന്നിവരാണ് പട്ടാമ്പി സ്വദേശികൾ. കേസിൽ ഇതുവരെ 26 പ്രതികളെയാണ് പിടികൂടിയത്.
കേസിൽ 12 പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇതിൽ ഫോട്ടോകൾ ലഭ്യമായ ഒൻപത് പ്രതികൾക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.