കള്ളിൽ കഞ്ചാവും സ്പിരിറ്റും ചേർത്തു വിൽക്കാൻ ശ്രമിച്ചെന്ന വിവാദ കേസിൽ പ്രധാന ഇടപാടുകാരൻ തൃത്താല നന്ദിയങ്ങോട് പി.ഡി. ശിവദാസിനെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ചില ഉദ്യോഗസ്ഥർ ഇടപെട്ടു പ്രധാന പ്രതികളെ ഒഴിവാക്കാൻ ശ്രമിച്ചെന്ന് ആരോപണമുയർന്ന കേസിലാണു ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ അഗസ്റ്റിൻ ജോസഫിന്റെ നേതൃത്വത്തിൽ ശിവദാസനെ പിടികൂടിയത്.
പ്രതിയെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു. കേസ് അട്ടിമറിക്കാൻ എക്സൈസ് ഇന്റലിജൻസിലെ ഒരു ഇൻസ്പെക്ടർ അടക്കമുള്ള സംഘം ഇടപെട്ടെന്ന ആരോപണം വകുപ്പിൽ വിവാദമായിരുന്നു. 2019 മേയ് 26നു തൃത്താല വാവന്നൂരിലുണ്ടായ സംഭവം പുറത്തുകൊണ്ടുവന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനും നീക്കം നടന്നു. വാവന്നൂരിൽ അടുത്തടുത്തു നിർത്തിയിട്ട രണ്ടു ജീപ്പുകളിൽനിന്നാണു 1000 ലീറ്റർ സ്പിരിറ്റും 1500 ലീറ്റർ കള്ളും പിടികൂടിയത്.