രണ്ടു പ്രളയങ്ങളും, രണ്ട് കോവിഡ് തരംഗങ്ങളും തകർത്ത കേരളത്തിലെ വ്യാപാരികൾക്ക് കോവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും, ടി.പി.ആർ റേറ്റിനെ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയമായ ലോക്ക്ഡൗൺ പിൻവലിക്കണമെന്നും, കടകൾക്കും, വാണിജ്യ സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു പകരം, രോഗബാധിതരായവരുടെ വീടുകളും പരിസരവും, അടുത്ത ബന്ധുക്കളേയും ഐസൊലേറ്റ് ചെയ്ത് നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ഹൈക്കോടതിയിൽ ഹർജി നൽകി.
ടാക്സ് ഇളവും, കട വാടക നികുതി ഒഴിവാക്കുകയും, കെ.എസ്.ഇ.ബി കുടിശ്ശിക ഇളവു ചെയ്യുകയും, ലോണുകൾക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനായി നിർദ്ദേശം നൽകാനായി ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിക്കുകയും, സ്റ്റോക്ക് നശിക്കുന്നതടക്കമുള്ള നഷ്ടം സഹിക്കേണ്ടി വന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നല്കുകയും, ജി.എസ്.ടി തിരികെ നൽകുന്നതുൾപ്പെടെയുള്ള ആശ്വാസ നടപടികൾ കോവിഡ് അതിജീവന പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വി. അബ്ദുൾ ഹമീദ്, എം.കെ. തോമസുകുട്ടി, പി. കുഞ്ഞാവു ഹാജി, സംസ്ഥാന സെക്രട്ടറിയമാരായ എ.ജെ. ഷാജഹാൻ, പി.സി. ജേക്കബ് എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജിക്കാർക്കു വേണ്ടി ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് എസ്. ശ്രീകുമാർ, അഡ്വ. സി.ആർ. രാഖേഷ് ശർമ്മ എന്നിവർ ഹാജരാകും.