‘കേരളത്തിലുള്ളത് പിണറായി സര്‍വ്വീസ് കമ്മീഷന്’; പാര്‍ട്ടി ഓഫീസിലേക്ക് ആളെയെടുക്കുന്നതുപോലെയാണ് നിയമനങ്ങളെന്ന് ഷാഫി പറമ്പിൽ
പാലക്കാട്: എം ബി രാജേഷിന്റെ ഭാര്യയുടെ വിവാദ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍. നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കാനുള്ള മേളയാണ് സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനം ഇന്നേവരെ കാണാത്ത വഞ്ചനയാണ് യുവജനങ്ങളോട് സര്‍ക്കാര്‍ കാട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വിവാദ നിയമനങ്ങള്‍ എല്ലാം റദ്ദാക്കണം. യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് നേരെ വെല്ലുവിളിയുയര്‍ത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
പാര്‍ട്ടി ഓഫീസിലേക്ക് ആളെയെടുക്കുന്നതുപോലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുന്നത്. കേരളത്തിലുള്ളത് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനല്ല, പിണറായി സര്‍വ്വീസ് കമ്മീഷനാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം റദ്ദാക്കുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.