ആലത്തൂർ: വൈദ്യുതാഘാതമേറ്റ് മരിച്ച ദമ്പതിമാർക്ക് യാത്രാമൊഴി. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച നാലരയോടെ സുരേഷ്കുമാറിന്റെയും സുഭദ്രയുടെയും മൃതദേഹങ്ങൾ പഴമ്പാലക്കോട് തോട്ടുമ്പള്ളയിലെ ചോലയിൽ വീട്ടിൽ കൊണ്ടുവന്നു. സുരേഷ് കുമാറിന്റെ അമ്മ ജാനകി മകന്റെയും മരുമകളുടെയും മൃതദേഹത്തിലേക്ക് അലമുറയിട്ട് വീണു. ചേതനയറ്റ അച്ഛനെയും അമ്മയേയും കണ്ട് മകൻ സുജിത്ത് വിങ്ങിപ്പൊട്ടി.
ശനിയാഴ്ച ഉച്ചയ്കാണ് വീട്ടുമുറ്റത്ത് ലോഹ വയർ ഉപയോഗിച്ച് അയ കെട്ടുമ്പോൾ മെയിൻ സ്വിച്ചിൽനിന്ന് വൈദ്യുതാഘാതമേറ്റ് ദമ്പതികൾ മരിച്ചത്. മുത്തശ്ശി ജാനകിയും പേരമകൻ സുജിത്തും മാത്രമാണ് ഇവിടെ ഇനിയുള്ളത്. പഴമ്പാലക്കോട് എസ്.എം.എം. എച്ച്.എസ്.എസിൽ പത്തിൽ പഠിക്കുന്ന സുജിത്തിന്റെ പഠനം,പ്രായമായ ജാനകിയുടെ സംരക്ഷണം,അടച്ചുറപ്പുള്ളൊരു വീട് എന്നിവയെല്ലാം ഇവരിനി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. പി.പി. സുമോദ് എം.എൽ.എ., ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി അടക്കം നിരവധിപേർ ആദരാഞ്ജലി അർപ്പിക്കാനെത്തി.