പാലക്കാട്: എലപ്പുള്ളിയിൽ വർഷങ്ങളായി ആർ എസ് എസ് നേതൃത്വത്തിൽ കലാപത്തിന് കോപ്പുകൂട്ടി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം യാതൊരു പ്രകോപനവും ഇല്ലാതെ തന്നെ എസ് ഡി പി ഐ പ്രാദേശിക നേതാവ് സക്കീർ ഹുസ്സൈനെ ആർ എസ് എസ് ക്രിമിനൽ സംഘം മാരകമായി വെട്ടിപരിക്കേല്പിച്ചത് നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഏറ്റവും അവസാനത്തെ ശ്രമത്തിന്റെ ഭാഗമാണ്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സക്കീർ ഹുസൈൻ അപകട നില തരണം ചെയ്തു എന്ന് ഇപ്പോഴും പറയാൻ സാധിക്കില്ല. സക്കീർ ഹുസൈൻ മുമ്പ് മറ്റൊരു കേസിലെ പ്രതിയാണെന്നും, മുൻ വൈരാഗ്യം ഉണ്ടായിരുന്നു എന്നും ഉള്ള പ്രചരണം വസ്തുതാ വിരുദ്ധമാണ്.
പ്രദേശത്തിന്റെ സമാധാനം തകർക്കുന്ന രീതിയിൽ ആർഎസ്എസ് ക്രിമിനലുകൾ മുസ്ലിംകൾക്കെതിരെ നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട്. പള്ളിയിലേക്ക് പോകുന്ന വിശ്വാസികളുമായി മനപ്പൂർവം പ്രശങ്ങളുണ്ടാക്കുക, വഴിയാത്രക്കാരുടെ മതം തിരക്കി അക്രമം നടത്തുക, പുരുഷന്മാർ പള്ളിയിൽ പ്രാർത്ഥിക്കാൻ പോയ സമയം നോക്കി വീടുകളിലേക്ക് കല്ലെറിയുക, പരാതിപ്പെടുന്നവരെ മാരകമായി ആക്രമിക്കുക തുടങ്ങിയ നിരവധി സംഭവങ്ങൾ അവിടെ ഉണ്ടായിട്ടുണ്ട്. 2019 മെയ് മാസത്തിൽ വീടുകൾക്ക് നേരെ ആർ എസ് എസ്കാർ കല്ലെറിഞ്ഞ കേസിലെ ഒരു സാക്ഷിയാണ് ഇപ്പോൾ ആക്രമിക്കപ്പെട്ട സക്കീർ ഹുസൈന്റെ മാതാവ് സുബൈദ എന്നത് ഇതിനോട് ചേർത്ത് വായിക്കണം.
ആർ എസ് എസ് നേതാവ് സംജിത്ത് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഈ ഗുണ്ടാ പ്രവർത്തനം നടക്കുന്നത്. സംജിത്തിനെതിരെ തന്നെ നിലവിൽ വിവിധ രാഷ്ട്രീയ സംഘടനകളുമായുള്ള പ്രശ്നത്തിൽ 15 ലധികം ക്രിമിനൽ കേസുകളുണ്ട്. സക്കീർ ഹുസൈനെ അക്രമിച്ചതിന്റെ ഗൂഢാലോചന നടത്തിയതും ആർ എസ് എസ് നേതാവ് സംജിത്തിന്റെ നേതൃത്വത്തിലാണ് എന്നത് വ്യക്തമാണ്.
പാലക്കാട് കിഴക്കൻ മേഖല കേന്ദ്രീകരിച്ച് കൊണ്ട് ആർഎസ്എസ് നടത്തുന്ന ആസൂത്രിത പ്രവർത്തനം മാധ്യമങ്ങളും പൊതുസമൂഹവും ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്. സംഘർഷങ്ങളുണ്ടാക്കി മേൽക്കോയ്മ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സംജിത്ത് ഉൾപ്പടെയുള്ള ക്രിമിനലുകൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാവണം. സക്കീർ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താൻ നടത്തിയ ഗൂഡാലോചന ഉൾപ്പടെയുള്ള കാര്യങ്ങൾ പുറത്തു കൊണ്ടുവരണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കേണ്ടിവരും.