ഒറ്റപ്പാലം∙ എംബിബിഎസ്, സിവിൽ സർവീസ് പരീക്ഷകൾക്കു ശേഷം ജനാധിപത്യ മാർഗത്തിൽ ജനഹിത പരീക്ഷയ്ക്കു കച്ചമുറുക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ. രാജ്യത്തെ ഉദ്യോഗ പദവികളിൽ ഉന്നതമായ സിവിൽ സർവീസ് ഉപേക്ഷിച്ചു പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങിയ യുവനേതാവ് ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായാണു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ കന്നിയങ്കം കുറിക്കുന്നത്.
സിവിൽ സർവീസിൽനിന്നു വിരമിച്ച ശേഷം രാഷ്ട്രീയ രംഗത്തെത്തിയവർ പലരുമുണ്ട്. പക്ഷേ, സിവിൽ സർവീസ് ഉപേക്ഷിച്ചു പൊതുപ്രവർത്തനത്തിന് ഇറങ്ങിയവർ അപൂർവം. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ്‍ സർവീസിൽ (ഐഎഎഎസ്) ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിലിരിക്കെയാണ് ഡോ. സരിൻ സിവിൽ സർവീസ് ഉപേക്ഷിച്ചു പൊതുപ്രവർത്തകനായത്. അതിന്റെ തുടർച്ചയായാണു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമാകുന്നത്.
തിരുവില്വാമല പകവത്ത് കുടുംബാംഗമാണ് മുപ്പത്തിയേഴുകാരനായ സരിൻ. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു ബിരുദപഠനം പൂർത്തിയാക്കിയതിനു പിന്നാലെയാണു സിവിൽ സർവീസ് പരീക്ഷയിൽ 555ാം റാങ്ക് നേടി ഐഎഎഎസ് ഉദ്യോഗസ്ഥനായത്. ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി തിരുവനന്തപുരത്തായിരുന്നു ആദ്യനിയമനം. സിവിൽ സർവീസ് ഉപേക്ഷിച്ച ശേഷം ഒറ്റപ്പാലത്തു താമസമാക്കി. ഡോ.സൗമ്യയാണു ഭാര്യ.
സരിൻ സിവിൽ സർവീസ് വിട്ട സമയത്ത് ആദ്യം താൻ സമ്മതിക്കാൻ തയാറായിരുന്നില്ലെന്ന് ഡോ. സൗമ്യ പറയുന്നു. ഒറ്റപ്പാലത്തേക്കു തിരികെ വരുമ്പോൾ എല്ലാം ഒന്നിൽനിന്നു തുടങ്ങണമായിരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ പലപ്പോഴും സരിൻ അനുഭവിച്ച സങ്കടത്തിനു മുന്നിൽ കരഞ്ഞിട്ടുണ്ട്. നമുക്കിതു വേണോയെന്നു വരെ ചോദിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം സരിൻ പറഞ്ഞത്, ഇപ്പോഴത്തെ ഓരോ നിമിഷവും സന്തോഷം നൽകുന്നുണ്ടെന്നായിരുന്നു. ആഗ്രഹിച്ചതു ചെയ്യാൻ സാധിക്കുന്നു, ജനങ്ങൾക്കൊപ്പം നിൽക്കാനാകുന്നു, അവർക്കു വേണ്ടി സ്ഥാനങ്ങളൊന്നുമില്ലെങ്കിലും പ്രവർത്തിക്കാനാകുന്നു. ആ തീരുമാനത്തിനൊപ്പം നിൽക്കുന്നതിൽ തനിക്കും സന്തോഷമേയുള്ളൂവെന്നും സൗമ്യ വ്യക്തമാക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ മൂന്നു പതിറ്റാണ്ടായി എൽഡിഎഫ് പ്രതിനിധീകരിക്കുന്ന ഒറ്റപ്പാലം മണ്ഡലത്തിൽ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണു ഡോ. സരിൻ. അഭിഭാഷകനും പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ കെ. പ്രേംകുമാർ (41), ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ (51) എന്നിവരാണു മത്സരത്തിൽ എതിരാളികൾ