മാരിയമ്മൻ പൂജയ്‌ക്കിടെ ആർഎസ്എസ് അക്രമം
എസ്എഫ്ഐ ഏരിയ സെക്രട്ടറിക്കും അച്ഛനും ഗുരുതര പരിക്ക്
പാലക്കാട്.പുതുശേരി
മാരിയമ്മൻ പൂജയ്‌ക്കിടെ ആർഎസ്എസ് സംഘം നടത്തിയ ആക്രമണത്തിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറിക്കും അച്ഛനും ശരുതര പരിക്ക്.
എസ്എഫ്ഐ പുതുശേരി ഏരിയ സെക്രട്ടറി കെ എസ് അഭിഷാന്ത്, അച്ഛൻ ശെൽവരാജ് എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഷാന്തിന് തലയ്‌ക്കും കൈയ്‌ക്കും ശെൽവരാജിന് തലയ്‌ക്കുമാണ് പരിക്ക്.
ചൊവ്വാഴ്ച വൈകിട്ട് ആറിന് കൊട്ടേക്കാട് തെക്കുംമുറിയിലാണ് സംഭവം. പ്രകോപനമില്ലാതെ തികച്ചും ആസൂത്രിതമായാണ് ആക്രമണം. സംഘടിച്ചുനിന്ന ആർഎസ്എസ് സംഘം കത്തിയും വടിവാളുമായാണ് ആക്രമിച്ചത്.
പ്രദേശത്തെ അറിയപ്പെടുന്ന ആർഎസ്എസ് നേതാവും അക്രമിയുമായ സുഭാഷിന്റെ നേതൃത്വത്തിൽ തെക്കുംമുറിയിലെ വിവേക്, വിനിൽ, സുനിൽ എന്നിവരുൾപ്പെടെ പത്തംഗ സംഘമാണ് അഭിഷാന്തിനെയും ശെൽവരാജിനെയും ആക്രമിച്ചതെന്നാണ് സൂചന.
ചൊവ്വാഴ്ച രാവിലെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് മാരിയമ്മൻ പൂജയ്‌ക്ക് ആളുകളെ കൂട്ടാൻ ആർഎസ്എസ്സുകാർ ശ്രമിച്ചു. മലമ്പുഴ പൊലീസ് സ്ഥലത്തെത്തി താക്കീത് ചെയ്തു.
ഇതിന്റെ തുടർച്ചയായാണ് വൈകിട്ട് എസ്എഫ്ഐ ഏരിയ സെക്രട്ടറിയേയും അച്ഛനെയും ആക്രമിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം പ്രദേശത്തെ സിപിഐ എം, എസ്എഫ്ഐ പ്രവർത്തകർക്കുനേരെ ബിജെപി സംഘം നിരന്തരം ഭീഷണി മുഴക്കുന്നുണ്ട്. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മലമ്പുഴ പൊലീസ് അക്രമികൾക്കെതിരെ കേസെടുത്തു.