നഗരസഭയുടെ അടിയന്തിര ഇടപെടൽ നായാടിക്കുന്ന് റോഡിലെ വെള്ളക്കെട്ടിന് താത്ക്കാലിക പരിഹാരമായി.
മണ്ണാർക്കാട് : ദേശീയപാതയുടെ നവീകരണ പ്രവർത്തികൾ പൂർത്തിയായപ്പോൾ, ദേശീയപാതയിൽ നിന്ന് തിരിയുന്ന നായാടിക്കുന്ന് റോഡ് ഒരു മീറ്ററോളം താഴ്ച്ചയിലാണ് നിലവിൽ ഉള്ളത്. ഇത് മൂലം മഴ പെയ്താൽ ഇവിടം വെള്ളം കെട്ടി നിൽക്കുകയും ചെയ്യും. അത് കൊണ്ട് ബുദ്ധിമുട്ടിലാവുകയാണ് ഇത് വഴിയുള്ള യാത്രികർ, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ നാരങ്ങപ്പറ്റ, നായാടിക്കുന്ന് ഭാഗങ്ങളിൽ നിന്നും വെള്ളം ഒഴുകിയെത്തി വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത രീതിയിൽ ദേശീയപാതയോട് ചേരുന്ന നായാടിക്കുന്ന് റോഡിൽ വെള്ളം കെട്ടി നിന്നിരുന്നു. ഇതിന് ധ്രുതഗതിയിൽ താത്ക്കാലിക പരിഹാരമെന്നോണം മണ്ണാർക്കാട് നഗരസഭയുടെ നേതൃത്വത്തിൽ റോഡിലെ അഴുക്കുചാലിൽ കെട്ടികിടന്നിരുന്ന മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു.
മണ്ണ് നീക്കം ചെയ്തതോടെ റോഡിലെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി. കൗൺസിലർ ഷഫീഖ് റഹ്മാൻ്റെ നേതൃത്വത്തിലാണ് അഴുക്കുചാലിലെ മണ്ണ് നീക്കുന്ന നടപടികൾ നടന്നത്. ചെയർമാൻ സി. മുഹമ്മദ് ബഷീറും സ്ഥലം സന്ദർശിച്ചു. ദേശീയപാതക്ക് ആനുപാതികമായി നായാടിക്കുന്ന് റോഡ് ഉയർത്തണം. എന്നാൽ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുകയുള്ളൂ. ഇതിനുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു.