പറമ്പിക്കുളം റോഡ് തകർച്ച; ദുരിതംപേറി ആദിവാസികൾ
പറമ്പിക്കുളം: പറമ്പിക്കുളം മേഖലയിലെ സേത്തുമട-തേക്കടി, പറമ്പിക്കുളം-പൂപ്പാറ കോളനിയിലേക്കുള്ള റോഡ് തകർന്നത് പരിഹരിക്കാത്തതിനാൽ ദുരിതംപേറി ആദിവാസികൾ. ബജറ്റിൽ ഇത്തവണ ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയും ബാക്കിയായതോടെ വീണ്ടും പരാതി നൽകാൻ തയാറെടുക്കുകയാണ് ആദിവാസികൾ. റോഡ് നിർമാണത്തിനു ശേഷം ഇന്നുവരെ ടാറിങ് നടക്കാത്തതിനാൽ മെറ്റലുകൾ ഇളകി പാറ കഷ്ണങ്ങൾ റോഡിലേക്ക് തള്ളിനിൽക്കുന്ന അവസ്ഥയാണ്. തമിഴ്നാടിൻെറയും കേരളത്തിൻെറയും അതിർത്തികൾ പങ്കിടുന്ന സേത്തുമട-തേക്കടി 13 കിലോമീറ്റർ റോഡിൽ നാല് കിലോമീറ്റർ തമിഴ്നാടിൻെറ അധീനതയിലാണ്. ശേഷിക്കുന്ന ഭാഗം കേരളത്തിൻെറയുമാണ്. ഇരു സംസ്ഥാനങ്ങളുടെയും വനം വകുപ്പ് ഇടപെട്ടാൽ മാത്രമാണ് റോഡ് ടാറിങ് നടത്താനാവൂ എന്ന് തേക്കടി കോളനിവാസികൾ പറയുന്നു. എന്നാൽ കേരളത്തിൻെറ അധീനതയിലുള്ള പൂപ്പാറ കോളനി റോഡിലെ തകർച്ച വനം വകുപ്പ് മാത്രം തീരുമാനിച്ചാൽ നടത്താവുന്നതാണ്. റോഡ് തകർച്ചമൂലം ഗർഭിണികളെയും രോഗികളേയും ആംബുലൻസിൽ കൊണ്ടുപോകുന്നത് വലിയ സാഹസിക മാണെന്ന് ആദിവാസികൾ പറയുന്നു. രണ്ട് മാസത്തിൽ മൂന്നു തവണയെങ്കിലും ആംബുലൻസിൻെറ ടയർ പൊട്ടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.