ഒറ്റപ്പാലം: സുഹൃത്തിന്റെ കൊലപാതകക്കേസിൽ സാക്ഷികളെ കോടതിയിൽ എത്തിക്കാൻ മുൻകൈയെടുത്ത യുവാവിന് കുത്തേറ്റു. ഒറ്റപ്പാലം വരോട് സ്വദേശി രാഹുലിനാണ് കഴുത്തിൽ കുത്തേറ്റത്.
ഇന്നലെ വൈകുന്നേരം 6.30ഓടെ ഒറ്റപ്പാലം കുണ്ട്പറമ്പിലാണ് സംഭവം. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന രാഹുലിനെ ഒരു സംഘം തടഞ്ഞുനിർത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ രാഹുലിനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റി. രാഹുലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഒറ്റപ്പാലം സ്വദേശികളായ വിജേഷ്, ഷിജിൽ, വൈശാഖ് എന്നിവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. ഇവരിൽ രണ്ടുപേർ 2021ൽ നടന്ന പ്രശാന്ത് വധക്കേസിലും പ്രതികളാണ്.
2021ൽ രാഹുലിന്റെ സുഹൃത്ത് പ്രശാന്തിനെ നിസ്സാര വാക്ക് തർക്കത്തെ തുടർന്ന് ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ആ കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽ പുരോഗമിക്കുകയാണ്. സാക്ഷികളെ കോടതിയിൽ ഹാജരാക്കുന്നതിന് രാഹുൽ സജീവമായി ഇടപെട്ടിരുന്നു. ഇതിന്റെ വിരോധമാണ് രാഹുലിനെതിരായ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.
കൊലപാതകക്കേസിൽ സാക്ഷികളെ കോടതിയിൽ എത്തിക്കാൻ മുൻകൈ; ഒറ്റപ്പാലത്ത് യുവാവിന് കുത്തേറ്റു










