വയോധികരെ ഒരുമിച്ച് മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: മാങ്കുറുശ്ശിയിൽ വയോധികരായ പുരുഷനെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. പങ്കജ നിവാസിൽ പങ്കജം85, രാജൻ 80 എന്നിവരെയാണ് ഇവർ താമസിക്കുന്ന വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കജത്തെ വീട്ടിലെ താഴെ നിലയിലെ കിടപ്പ് മുറിയിലും രാജനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീടിന്‍റെ മുകൾ നിലയിലാണ് രാജനെ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. വർഷങ്ങളായി ഇരുവരും ഒരു വീട്ടിലാണ് താമസം. മരണകാരണം വ്യക്തമല്ല. മങ്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുപേരുടെയും ആത്മ ഹത്യാക്കുറിപ്പുകൾ കണ്ടെടുത്തതായാണ് വിവരം. തമിഴ്നാട്ടിലേക്ക് ടൂർപോയ പങ്കജത്തിൻ്റെ മകന്‍ രാജേഷ് വിളിച്ചപ്പോൾ പങ്കജം ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് അമ്മാവൻ സഹദേവനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹംവന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വീടിൻറെ മുൻഭാഗം വാതിലുകൾ അടച്ചിരുന്നു. വീട്ടിലെ സിസിടിവിയും ഓഫാക്കിയിരുന്നു. മരിച്ച പങ്കജത്തിന്റെ ഭർത്താവ് വാസു 10 വർഷം മുമ്പ് മരണപ്പെട്ടിരുന്നു. വാസുവിന്റെ സഹോദരനാണ് മരിച്ച രാജൻ. പങ്കജവും രാജനും മരുമകൾ അജിതയുമാണ് ഇവിടെ താമസിച്ചിരുന്നത്. ദുബായിലായിരുന്ന അജിതയുടെ ഭർത്താവ് രാജേഷ് ഒരാഴ്ച മുൻപാണ് മാങ്കുറുശ്ശിയിലെ വീട്ടിലെത്തിയത്.
മങ്കര പോലീസിന് പുറമേ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം വിജയകുമാർ, മങ്കര സിഐ പ്രതാപ്, എസ് ഐ സുൽഫിക്കർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ സി ആർ സുരേഷ് കുമാർ, സി ടി ബാബുരാജ് എന്നിവരും സംഭവസ്ഥലത്തെത്തി. ഇവരുടെ പരിശോധനയിലാണ് കുറിപ്പുകൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.









