എം സി ജോസഫൈൻ്റെ രാജി സ്വാഗതാർഹം; നിയമനങ്ങളിൽ സർക്കാർ സൂക്ഷ്മത പാലിക്കണം: പോപുലർ ഫ്രണ്ട്
പരാതി പറഞ്ഞ യുവതിയെ അധിക്ഷേപിച്ച എം സി ജോസഫൈൻ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി പി റഫീഖ് പറഞ്ഞു. അൽപ്പം വൈകിയാണെങ്കിലും ജനങ്ങൾ ആഗ്രഹിച്ച തീരുമാനമാണിത്. തൻ്റെ പദവിയുടെ മഹത്വം മറന്നുകൊണ്ടുള്ള ഇടപെടലുകളാണ് ഇക്കാലമത്രയും ജോസഫൈൻ നടത്തിയത്.
പാലക്കാട്.വനിതാ കമ്മീഷൻ പോലെ അർധ ജുഡീഷ്യൽ അധികാരമുള്ള പദവികളിലെ നിയമനങ്ങളിൽ ഇനിയെങ്കിലും സൂഷ്മത പാലിക്കാൻ സർക്കാർ തയ്യാറാവണം. പാർട്ടിയുടെ ഉന്നതസ്ഥാനം ആവരുത് ഇത്തരം നിയമനങ്ങളിൽ മാനദണ്ഡമാക്കേണ്ടത്. നിയമ പരിജ്ഞാനമുള്ള, കക്ഷിരാഷ്ട്രീയത്തിന് അതീതമായി തീരുമാനമെടുക്കാൻ കഴിയുന്നവരെ വേണം വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത്.
പരാതിക്കാർക്ക് ആശ്വാസത്തോടെ തിരികെപ്പോകാൻ കഴിയുന്ന തരത്തിലാവണം വനിതാ കമ്മീഷൻ അധ്യക്ഷയുടെ ഇടപെടൽ. സ്ത്രീ വിഷയങ്ങൾ സമചിത്തതയോടെ കേൾക്കാനും ആശ്വാസം നൽകാനും കഴിയണം. ദുരിതം അനുഭവിക്കുന്ന സ്ത്രീകൾ അവസാനത്തെ പ്രതീക്ഷയെന്ന നിലയിലാണ് വനിതാ കമ്മീഷനെ സമീപിക്കുന്നത്. അവരോട് ധാർഷ്ട്യത്തോടെ പെരുമാറുന്നത് ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും പി പി റഫീഖ് പറഞ്ഞു.