പൗരത്വ ഭേദഗതി നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണം
പാലക്കാട്.വിവേചനപരമായ പൗരത്വഭേദഗതി നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റകെട്ടായി ചെറുക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്മാന് ഒ എം എ സലാം പറഞ്ഞു. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇറക്കിയ വിഞ്ജാപനം.
അഫ്ഗാനിസ്താന്, ബംഗ്ലാദേശ് പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലീം ഇതര പൗരന്മാരില് നിന്ന് ഇന്ത്യന്‍ പൗരത്വം നേടുന്നതിനുള്ള അപേക്ഷയാണ് കേന്ദ്രം പുറത്തിറക്കിയത്. ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ തേടിയത്. ഇതിലൂടെ കോവിഡ് മഹാമാരിയെ മറയാക്കി ഭരണഘടനവിരുദ്ധവും സാമുദായിക വിഭജനത്തിന് വഴിവയ്ക്കുന്നതുമായ നിയമം നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലോകചരിത്രത്തില്‍ മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ വിപത്തുകളിലൊന്നാണ് കോവിഡ് മഹാമാരി. രോഗം മൂലം രാജ്യത്ത് ആയിരങ്ങള്‍ മരിച്ച് വീണുകൊണ്ടിരിക്കുകയാണ്. വേണ്ടത്ര ആരോഗ്യ സംവിധാനങ്ങളോ മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള സൗകര്യങ്ങളോ രാജ്യത്ത് ലഭ്യമല്ല. മൃതദേഹങ്ങള്‍ നദികളിലേക്ക് വലിച്ചെറിയുന്ന സ്ഥിതി വരെയുണ്ട്. ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ജനത്തിന് സാധാരണ ജീവിതം ഒരുക്കുന്നതിന് സമ്പൂര്‍ണ വാക്സിനേഷന് ഒരുക്കേണ്ടതുണ്ട്. ഇത്തരം കടമങ്ങളിലെല്ലാം പരാജയപ്പെട്ട സര്‍ക്കാര്‍, കോവിഡ് മഹാമാരിയെ മുസ്ലീം ജനവിഭാഗത്തോട് മതപരമായ വിവേചനം സാധ്യമാക്കുന്ന നിയമം നടപ്പില്‍ വരുത്താനുള്ള മറയായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് നാം കാണാതെ പോവരുത്.
മഹാമാരികാലത്തും മുസ്ലീം അവഗണനയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഹിന്ദുത്വശക്തികള്‍ തയ്യാറായിട്ടില്ലെന്ന് വ്യക്തമാണ്.
സിഎഎയ്ക്കെതിരായി സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ വാദം തുടങ്ങാത്തതാണ് മോദിയെയും അമിത് ഷായെയും പ്രകോപിപ്പിച്ചത്. വാദം തുടങ്ങിയാലെ വിഷയം രാജ്യത്ത് ചര്‍ച്ചയാവു. കാരണം കോവിഡ് മഹാമാരി നേരിടുന്നതിലെ കേന്ദ്രപരാജയം സംബന്ധിച്ച് ജനം ചോദ്യങ്ങളുന്നയിക്കാതിരിക്കാന് പുതിയ വിഷയം രാജ്യത്ത് വേണമെന്ന് മോദിയും അമിത് ഷായും ആഗ്രഹിക്കുന്നു.
പൗരത്വ നിയമം നടപടികളിലൂടെ കോവിഡിലെ രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച, കേന്ദ്രത്തിന്റെ പാളിച്ചകള്‍ എന്നിവ മൂടിവയ്ക്കാമെന്നാണ് അവര്‍ കരുതുന്നത്. 1955, 2009 പൗരത്വ നിയമങ്ങൾ പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെന്ന കേന്ദ്രത്തിന്റെ വാദം തെറ്റാണ്. കാരണം ഈ നിയമങ്ങള്‍ക്ക് വിരുദ്ധമായ വിജ്ഞാപനമാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു.









