ഒറ്റപ്പാലം നഗരസഭാ മാസ്റ്റർപ്ലാൻ : പാലക്കാട്-കുളപ്പുള്ളി പാതയ്ക്ക് ഒറ്റപ്പാലത്ത് 22 മീറ്റർ വീതി മതിയെന്ന് തീരുമാനം
ഒറ്റപ്പാലം : നഗരസഭയുടെ മാസ്റ്റർപ്ലാനിൽ നിർദേശിച്ച പ്രകാരം, പാലക്കാട്-കുളപ്പുള്ളി പാതയുടെ ഒറ്റപ്പാലം പട്ടണത്തിലൂടെ കടന്നുപോകുന്ന ഭാഗത്തിന്റെ വീതി കൂട്ടേണ്ടെന്ന് കൗൺസിൽയോഗത്തിൽ തീരുമാനം.
മാസ്റ്റർപ്ലാനിൽ നിർദേശിച്ച 36 മീറ്റർ വീതിക്കുപകരം 22 മീറ്റർമാത്രം വീതി മതിയെന്നാണ് കൗൺസിലിന്റെ ശുപാർശ.
മാസ്റ്റർപ്ലാനിലെ പദ്ധതികളെപ്പറ്റി പൊതുജനങ്ങൾ സമർപ്പിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും വിശകലനം ചെയ്യവെയാണ് കൗൺസിൽ വീതിയുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്.
നിലവിൽ 12 മീറ്ററാണ് ഒറ്റപ്പാലംപട്ടണത്തിൽ പാലക്കാട്-കുളപ്പുള്ളി പാതയുടെ വീതി.
22 മീറ്റർ വീതിയാക്കിയാൽത്തന്നെ സ്ഥലമേറ്റെടുക്കണം.
ഇത് 36 മീറ്ററാക്കുമ്പോൾ സ്ഥലമേറ്റെടുപ്പ് കൂടുതൽ പൊതുജനങ്ങളെ ബാധിക്കുമെന്നതിനാലാണ് കുറയ്ക്കാൻ തീരുമാനിച്ചത്.
മാസ്റ്റർപ്ലാനിൽ 63 പേരാണ് ആക്ഷേപങ്ങളും അഭിപ്രായങ്ങളും നഗരസഭയെ അറിയിച്ചിട്ടുള്ളത്. അതിൽ ഭൂരിഭാഗവും റോഡ് വീതികൂട്ടുമ്പോൾ സ്ഥലം നഷ്ടമാകുന്നതിനെതിരെയാണ് ആക്ഷേപമുന്നയിച്ചിട്ടുള്ളത്.
പാലക്കാട്-കുളപ്പുള്ളി പാതയ്ക്ക് പുറമേ ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിനും ഒറ്റപ്പാലം- മണ്ണാർക്കാട് റോഡിനും 27 മീറ്റർ വീതിവേണ്ടെന്നും 15 മീറ്റർ മതിയെന്നും ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ യോഗം തീരുമാനിച്ചു.
മറ്റുചില റോഡുകളും ഇത്തരത്തിൽ വീതി കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
20 വർഷത്തിനിടെ നടപ്പാക്കാമെന്ന ലക്ഷ്യത്തോടെയാണ് മാസ്റ്റർപ്ലാൻ ഒരുക്കിയിട്ടുള്ളത്.
പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൗൺസിലിന്റെ പ്രത്യേകസമിതി പരിഗണിച്ച ശേഷമാണ് കൗൺസിൽയോഗത്തിലേക്ക് എത്തിയത്. ഇനി കൗൺസിൽ അംഗീകരിച്ച മാസ്റ്റർ പ്ലാൻ സർക്കാരിന് സമർപ്പിക്കയും അംഗീകാരം നേടുകയും വേണമെന്ന് നഗരസഭാ ചെയർപേഴ്സൺ കെ. ജാനകിദേവി പറഞ്ഞു.