ചികിത്സ നൽകിയില്ല ,
വിഷജീവി കടിച്ചതെന്ന സംശയത്തിൽ അസ്വസ്ഥതകളുമായി ആശുപത്രിയിൽ എത്തിയ ആദിവാസി യുവാവിന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി. പിന്നീട് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. അട്ടപ്പാടി പുതൂർ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കൻ മകൻ സതീഷ് (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സതീഷിനെ കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വസിക്കാൻ ബുദ്ധിമുണ്ട് അനുഭവപ്പെട്ടിരുന്നു. രാത്രി ഉറക്കത്തിനിടയിൽ പാമ്പോ വിഷമുള്ള മറ്റെതെങ്കിലും ജന്തുക്കളോ കടിച്ചതാകാമെന്ന സംശയം പ്രകടിപ്പിച്ചെങ്കിലും ആശുപത്രി അധികൃതർ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.
പാമ്പ് കടിച്ചതിന്റെ അടയാളമൊന്നും സതീഷിന്റെ ശരീരത്തിൽ കണ്ടില്ലെന്നും പരിശോധനയിൽ അസ്വഭാവികമായതൊന്നും കണ്ടെത്തിയില്ലെന്നുമാണ് ആശുപത്രി
അധികൃതരുടെ വിശദീകരണം.