പാലക്കാട്: ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന ജില്ല ആശുപത്രിയിൽ മതിയായ ജീവനക്കാരില്ലാതായതോടെ രോഗികൾ വലയുന്നു. സാധാരണക്കാരുടെ ഏക ആശ്രയമായ ആശുപത്രിയിൽ എത്തുന്ന രോഗികൾ സ്കാനിങ് ഉൾപ്പെടെ മറ്റ് പല പരിശോധനകൾക്ക് സമീപത്തെ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. ഇവിടെ അൾട്രാസൗണ്ട് സ്കാൻ യന്ത്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആകെയുള്ള ഒരു ഡോക്ടർ തിരക്കിലാവുന്നതോടെ പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതിയാണ്. കോവിഡ് പരിശോധനയ്ക്കും സമാനമായ സ്ഥിതിയാണ്. പെട്ടെന്ന് ഫലം അറിയണമെങ്കിൽ സ്വകാര്യ ലാബുകാരെ ആശ്രയിക്കണം. ഒരുവർഷത്തോളമായി ഡോക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ട്. പരസ്യം നൽകിയും ആളുകളെ കിട്ടാനില്ലെന്ന് അധികൃതർ പറയുന്നു. യാക്കരയിൽ സർക്കാർ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നണ്ടെങ്കിലും രോഗികൾക്ക് ആവശ്യമായ ഒരു അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്.