മാലിന്യം തള്ളൽ തുടരുന്നു…… ഞാങ്ങാട്ടിരി പുഴയോരം തളരുന്നു————————-പട്ടാമ്പി .ഞാങ്ങാട്ടിരി പടിഞ്ഞാറ് ഭാഗം പാടശേഖരത്തിലെ ജലസേചനക്കനാലിൽ ഇറച്ചി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. പോത്തിറച്ചിയുടെ അവശിഷ്ങ്ങൾ ചാക്കിലാക്കിയാണ് തള്ളിയിരിക്കുന്നത്. വെള്ളം ഈ കനാലിലൂടെയാണ് കൃഷിയിടങ്ങളിലേക്കും ഭാരതപ്പുഴയിലേക്കും ഒഴുകുന്നത്.
മാലിന്യാവശിഷ്ടങ്ങൾ കൃഷിയിടങ്ങളിലൂടെ ഭാരതപ്പുഴയിലേക്കെത്തുന്നതുമൂലം പുഴയും കുടിവെള്ളവും മലിനമാകുന്നത് പ്രശ്നത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. മാലിന്യത്തിൽ പെരുകുന്ന ഈച്ചയും കൊതുകുകളും ഉണ്ടാക്കുന്ന രോഗ സാധ്യത വലുതാണ്. ഇറച്ചി മാലിന്യം മൂലം തെരുവ് നായ്ക്കളുടെ ശല്യവും കൂടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കക്കൂസ് മാലിന്യം തള്ളിയ അതേ സ്ഥലത്താണ് ഇപ്പോൾ ഇറച്ചിമാലിന്യവും തള്ളിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് കൃഷിക്കാർ പറയുന്നു.
വെള്ളിയാങ്കല്ല് റെഗുലേറ്ററിൽ രണ്ട് ദിവസം മുമ്പാണ് ഇറച്ചിമാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്.
കരിമ്പനക്കടവിന് ഒരു കിലോമീറ്റർ മാറി കണ്ണന്നൂർ ഭാഗത്തും മാലിന്യം തള്ളപ്പെടുന്നുണ്ട് .
മാലിന്യം തള്ളൽ തുടർക്കഥയാകുന്ന ഞാങ്ങാട്ടിരി കരിമ്പനക്കടവ് പ്രദേശം ശുചീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ച് സാമൂഹ്യ ദ്രോഹികളെ കണ്ടെത്തി ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് പ്രദേശവാസികളും കൃഷിക്കാരും ആവശ്യപ്പെടുന്നു.