പാലക്കാട്: കമ്പനി പുറത്തിറക്കുമ്പോഴുള്ള നിലയിൽനിന്ന് വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് ഒരു മാസത്തിനിടെ പാലക്കാട്ട് 23 വാഹന ഉടമകൾ പിടിയിലായി. ജൂലായിൽ പിടിയിലായവരിൽനിന്ന് 11.5 ലക്ഷം രൂപ പിഴയീടാക്കി. മോട്ടോർവാഹനവകുപ്പിൽ പണമടച്ച് ചില ഘട്ടങ്ങളിൽ രൂപമാറ്റം വരുത്താമെന്ന നിയമത്തിന്റെ മറവിലാണ് ഇവരിൽ ഭൂരിഭാഗവും വാഹനങ്ങൾക്ക് മോടികൂട്ടിയത്. മറ്റുള്ള വാഹനക്കാർക്കും യാത്രക്കാർക്കും പ്രശ്നം ഉണ്ടാക്കുന്നരീതിയിൽ വാഹനത്തിൽ രൂപമാറ്റം വരുത്തിയതിനാണ് ഇവർക്കെതിരേ പിഴിയീടാക്കിയതെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. അനുമതിയില്ലാതെ വാഹനങ്ങൾ മോടിപിടിപ്പിച്ചാൽ 5,000 രൂപയാണ് പിഴ. നേരത്തെ ഇത് 500 രൂപയായിരുന്നു. ചെറിയ നിയമലംഘനങ്ങൾക്ക് 250 രൂപ മുതലാണ് പിഴയീടാക്കുക.
അനുമതിയോടെ രൂപം മാറ്റാം:-
വാഹനത്തിന്റെ പെയിന്റിൽ മാറ്റം വരുത്താൻ 950 രൂപ അടച്ച് അനുമതി വാങ്ങാം.വാഹനങ്ങളുടെ ഓരോ വ്യത്യസ്തതയുടെയും പ്രത്യേകത അനുസരിച്ച് മറ്റാർക്കും പ്രയാസമില്ലാത്തരീതിയിൽ വാഹനം മോടിപിടിപ്പിക്കാം.ടയറുകൾ മാറ്റുന്നത് വാഹനത്തിന് നിഷ്കർഷിക്കപ്പെട്ട ഗുണനിലവാരവും കൃത്യതയും പാലിച്ചാകണം.
നിറം മാറ്റാൻ അനുമതിയുണ്ടെങ്കിലും ചില നിറങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. സൈന്യം, പോലീസ് വിഭാഗങ്ങളുടെ ഔദ്യോഗിക നിറങ്ങൾ ഉപയോഗിക്കരുത്. വാഹനത്തിൽ സ്റ്റിക്കറുകളും എഴുത്തുകളും പരസ്യത്തിനായി പണം അടച്ച് പതിപ്പിക്കാം. ഇതിൽ ആർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന എഴുത്തുകളും ചിത്രങ്ങളും പാടില്ല. സിനിമാതാരങ്ങളുടെ ചിത്രങ്ങളും സിനിമാഡയലോഗുകളും അനാവശ്യമായി പതിപ്പിക്കാനും പാടില്ല. നഗ്നത പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും അനുവദിക്കില്ല.
തുറന്ന വാഹനങ്ങൾ അടയ്ക്കാനും അടഞ്ഞവാഹനങ്ങൾ തുറന്നരീതിയിൽ മാറ്റം വരുത്താനും അനുവദിക്കില്ല. നേരത്തെ ഇതിന് അനുമതിയുണ്ടായിരുന്നു.
എൻജിനും ബോഡിയ്ക്കും വാഹനത്തിന്റെ നിശ്ചിത അളവിൽ കൂടുതലായുള്ള നിർമിതികൾ അനുവദിക്കില്ല. അധികമായി ലൈറ്റുകളും അനുവദിക്കില്ല. മഞ്ഞുള്ള സ്ഥലങ്ങളിൽ രണ്ട് ഫോഗ് ലൈറ്റുകൾ ഘടിപ്പിക്കാം. മഞ്ഞില്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോൾ ഇത് മറയ്ക്കണം.
സുരക്ഷ പരിശോധിക്കും:-
രൂപമാറ്റം വരുത്തുമ്പോൾ വാഹനത്തിന്റെ സുരക്ഷിതത്വമാണ് പ്രധാനമായും പരിശോധിക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശോധന. മറ്റുള്ളവർക്ക് പ്രയാസമുണ്ടാകുന്ന കാര്യങ്ങൾ വാഹനത്തിലുണ്ടെങ്കിൽ പിഴയീടാക്കും.
പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.എം.കെ. ജയേഷ് കുമാർ പറഞ്ഞു