ദുരഭിമാനക്കൊല: അനീഷിനെ പണംകൊടുത്ത് വശത്താക്കാനും ശ്രമം, എല്ലാം അസൂത്രിതമെന്ന് അനീഷിന്റെ അച്ഛൻ
പാലക്കാട്:തേങ്കുറിശ്ശി അനീഷിന്റെ ദുരഭിമാനക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനീഷിനെ പണം കൊടുത്ത് വശത്താക്കാനും ഭാര്യയുടെ വീട്ടുകാരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. ഇതിന് തെളിവായി ഹരിതയും അപ്പൂപ്പനും തമ്മിലുളള ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. ഹരിതയെ വീട്ടിലെത്തിച്ചാൽ അനീഷിന് പണം നൽകാമെന്ന് ഹരിയുടെ മുത്തച്ഛൻ പറയുന്നതാണ് ശബ്ദരേഖയിലുളളത്. ശബ്ദരേഖയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.പാലക്കാട്ടെ ദുരഭിമാനക്കൊല: കുത്താനുപയോഗിച്ച ആയുധം കണ്ടെടുത്തു, കത്തി ലഭിച്ചത് അമ്മാവന്റെ വീട്ടിൽ നിന്ന്
അതേസമയം കൊലപാതകം ആസൂത്രിതമാണെന്നാണ് അനീഷിന്റെ അച്ഛൻ പറയുന്നത്. ഹരിതയുടെ അച്ഛൻ പ്രഭുകുമാറിന്റെ അച്ഛനായ കുമരേശൻ പിള്ളയ്ക്കും ഇതിൽ പങ്കുണ്ടെെന്നും അനീഷിന്റെ അച്ഛൻ ആരോപിക്കുന്നു. സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായില്ലെന്നും ആരോ കൃത്യമായി വിവരം നൽകിയാണ് കൊലപാതകം നടത്തിയതെന്നും അനീഷിന്റെ അച്ഛൻ പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് കാണിച്ച് വക്കീൽ നോട്ടീസ് വരെ അയച്ചുവെന്നാണ് അനീഷിന്റെ അമ്മ പറയുന്നത്. കൂടുതൽ ആളുകൾക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നും അനീഷിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ വിവാഹത്തിലുള്ള എതിർപ്പ് മൂലമാണ് കൊലപാതകം എന്നാണ് കേസിൽ അറസ്റ്റിലായ പ്രതികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.