സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയനീതി ഉറപ്പാക്കാന്‍ ഒരുമിച്ച് നില്‍ക്കണം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി
പൗരന്മാരുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതിക്കും ആശയപ്രകടനം- വിശ്വാസ- മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും സമത്വവും പ്രാപ്തമാക്കാനും ഓരോ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി സാഹോദര്യം പുലര്‍ത്താനും നാം ഒരുമിച്ച് നില്‍ക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പാലക്കാട് കോട്ടമൈതാന്നത്ത് നടന്ന 72-ാം മത് റിപ്പബ്ലിക്ക്ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വതന്ത്ര ഭാരതത്തിനായി പ്രയത്നിക്കുകയും ജീവന്‍ബലി നല്‍കുകയും ചെയ്ത മഹാത്മാഗാന്ധി അടക്കമുള്ള ധീര സ്വാതന്ത്ര്യ സമര സേനാനികളെയും രാജ്യത്തിന്റെ രക്ഷയ്ക്കായി ജീവന് ബലിനല്‍കിയ വിവിധ സേനാ അംഗങ്ങളെയും ആദരവോടെ സ്മരിക്കുകയും എല്ലാവര്ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയും ചെയ്തു.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി അതിര്‍ത്തിയില്‍ രാപ്പകല്‍ ഭേദമന്യേ സേവനമനുഷ്ഠിക്കുന്ന സൈനികര്‍, കോവിഡിനെ പരാജയപ്പെടുത്താന്‍ മരുന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്മാര്, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് സേനാംഗങ്ങള്‍, മറ്റ് ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിവര്‍ക്കും മന്ത്രി പരിപാടിയില്‍ ആദരവ് അറിയിച്ചു. പൂര്‍വികരുടെ നൂറ്റാണ്ടുകള്‍ നീണ്ട ത്യാഗോജ്ജലമായ സമരത്തിനും ജീവത്യാഗത്തിന്റെയും ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. നമ്മളെ നമ്മളാല്‍ നമ്മള് ഭരിക്കുന്ന ഇന്ത്യ സാധ്യമാക്കാനായി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വഹിച്ചവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് സാധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ലോകം അംഗീകരിച്ചതാണ്. പ്രതികൂല ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും രോഗത്തിന്റെ പടര്‍ച്ച തടഞ്ഞു നിര്‍ത്തി മരണനിരക്ക് കുറയ്ക്കാന്‍ കേരളത്തിന് കഴിഞ്ഞു. രാജ്യത്ത് രണ്ട് മാസം നീണ്ടുനിന്ന ലോക്ഡൗണ്‍ കാലത്ത് പട്ടിണി മരണം സംഭവിക്കാത്ത അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. എല്ലാ ഭവനങ്ങളിലും ഭക്ഷ്യലഭ്യത ഉറപ്പാക്കി മരുന്ന് അടക്കമുള്ള അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ സാധിച്ചു. ജനങ്ങളുടെ സഹായത്തോടെ കമ്യൂണിറ്റി കാന്റീനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു. ലോക്ഡൗണ്‍ തുടര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ പ്രത്യേക കാര്‍ഷിക പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായി. അതിഥി തൊഴിലാളികളെ മാന്യമായാണ് കേരളം പരിഗണിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ ഭേദമന്യേ ഭരണകര്‍ത്താക്കളും പിന്തുണ നല്‍കിയത് കേരളത്തില്‍ മാത്രമുള്ള അപൂര്‍വ കാഴ്ചയായി. കോവിഡ് പ്രതിസന്ധിയെ മറികടക്കാത്തതിനാല്‍ ജനങ്ങള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം ഇപ്പോഴും തുടരുകയാണ് സര്‍ക്കാര്‍. കര്‍ഷകര്‍ക്കായി നിരവധി ആശ്വാസ നടപടികളും സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ നയരൂപീകരണങ്ങള്‍ കര്‍ഷകനെ മുന്നില്‍ കണ്ടുള്ളതാവണം. കോര്‍പറേറ്റുകളും ഇടനിലക്കാരും ലാഭം കൊയ്യുമ്പോള്‍ കര്ഷകന് ഉത്പാദന ചെലവ് പോലും ലഭിക്കുന്നില്ലെന്ന അവസ്ഥയില്‍ നിന്നും മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഭരണം അഞ്ചാംവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ജനങ്ങളുടെ സാമൂഹിക- സാമ്പത്തിക- പുരോഗമന- ക്ഷേമപ്രവര്ത്തികള്ക്കുമായി ഒട്ടനവധി പ്രവൃത്തികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്. അടിക്കടിയുണ്ടായ പ്രകൃതി ദുരന്തങ്ങളും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉയര്‍ത്തിയ വെല്ലുവിളി ചെറുതല്ല. എന്നാല്‍ ഇവയെയെക്കെ മറികടന്ന് വികസന-ക്ഷേമ പാതകളില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ നമുക്കായി. കേരളം ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നിലനിന്നതുകൊണ്ടാണ് ഇതിന് സാധിച്ചത്. ഇനിയും അങ്ങനെ തന്നെ നിലകൊള്ളാന്‍ നമുക്കാവണം. കേരളത്തിന്റെ സുസ്ഥിര വികസനമെന്ന കാഴ്ചപാടോടെയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ സംസ്ഥാന വികസന പാതയില്‍ സമൂലമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന്ന് സാധിച്ചു.
നേട്ടങ്ങളുടെ അഞ്ച് വര്‍ഷക്കാലമാണ് ജലവിഭവ വകുപ്പിലും ഉണ്ടായത്. ഇക്കാലത്തിനിടെ 11.50 ലക്ഷം വീടുകളിലാണ് കുടിവെള്ള കണക്ഷന് നല്‍കാനായത്. ശുദ്ധമായ കുടിവെള്ളം പൈപ്പ് കണക്ഷനിലൂടെ വീടുകളില്‍ ലഭിക്കുകയെന്നത് ഓരോ പൗരന്റെയും അവകാശമായാണ് സര്‍ക്കാര്‍ കാണുന്നത്. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ഗ്രാമീണ മേഖലയിലെ 49 ലക്ഷം ഭവനങ്ങളില്‍ അഞ്ച് വര്‍ഷത്തിനകം കുടിവെള്ളം ലഭ്യമാക്കുന്ന ജല ജീവന് മിഷന് പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഇതിനകം 1.50 ലക്ഷം വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കാനായി. അടുത്ത മൂന്ന് മാസത്തിനകം 10 ലക്ഷം ഭവനങ്ങളില്‍ കുടിവെള്ള കണക്ഷന് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുകയാണ്. കൂടാതെ ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥ വ്യതിയാനത്താല്‍ ഉള്ള പ്രകൃതി ക്ഷോഭങ്ങളാണ്. തുടര്‍ച്ചയായ രണ്ട് വെള്ളപ്പൊക്കങ്ങളെ നേരിടുകയും അതിജീവിക്കുകയും ചെയ്തു. ഓഖിക്കും നിപ്പയ്ക്കും നമ്മെ തളര്‍ത്താനായിട്ടില്ല. ഇപ്പോള്‍ കോവിഡിനെയും സമര്‍ത്ഥമായിതന്നെ നാം നേരിടുന്നു. ഇതോടൊപ്പമാണ് വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്കുമുണ്ടാകുന്നത്. ഇവയിലൊന്നും വഴുതിവീഴാതെ, നാടിന്റെ സുരക്ഷിത ഭാവിക്കായി കൈകോര്‍ത്ത് രംഗത്ത് വരുന്ന മലയാളികളാണ് സര്‍ക്കാരിന്റെ കരുത്ത്. നമുക്ക് ഇനിയും ഒറ്റക്കെട്ടായി നിന്നു കൊണ്ട് വറുതികളെ അതിജീവിച്ച് നവകേരളം സാധ്യമാക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്, ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ശശാങ്ക്, ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ്, എ.ഡി.എം ആര്.പി സുരേഷ്, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- റിപ്പബ്ലിക്ക് ദിനാഘോഷം: പരേഡില്‍ അണിനിരന്നത് ആറ് പ്ലറ്റൂണുകള്‍
ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്പെക്ടര്‍ സുജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ കോട്ടമൈതാനത്ത് നടന്ന റിപ്പബ്ലിക്ക്ദിനാഘോഷ പരേഡില്‍ ആറ് പ്ലാറ്റൂണുകള്‍ അണിനിരന്നു. കെ.എ.പി സെക്കന്റ് ബറ്റാലിയന്, ജില്ലാ ആംഡ് റിസര്‍വ്, പാലക്കാട് ലോക്കല്‍ പോലീസ്, പാലക്കാട് വനിതാ പോലീസ്, എന്‍.സി.സി സീനിയര്‍ ഡിവിഷന്, പെപ്പ് ബാന്‍ഡ് കെ.പി സെക്കന്റ് ബറ്റാലിയന് എന്നിവരാണ് പരേഡില്‍ പങ്കെടുത്തത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്