വാളയാർ:
കരിങ്കല്ല് കയറ്റിയെത്തുന്ന ടിപ്പർലോറികളിൽനിന്ന് തമിഴ്നാട് സംഘം അനധികൃതമായി പണം പിരിച്ചുവെന്ന് ആരോപിച്ച് ടിപ്പർലോറി ജീവനക്കാരുടെ സംയുക്ത സമരസമിതി നടത്തിയ അനിശ്ചിതകാല പണിമുടക്ക് അവസാനിച്ചു.
പൊലീസും തമിഴ്നാട് ഉദ്യോഗസ്ഥസംഘവും ഇടപെട്ടതോടെയാണ് പണിമുടക്ക് പിൻവലിച്ചത്. ഗുണ്ടാപിരിവ് അനുവദിക്കില്ലെന്നും ലോറി ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകുമെന്നും കോയമ്പത്തൂർ പൊലീസ് ഉറപ്പു നൽകിയതായി സംയുക്ത സമരസമിതി അറിയിച്ചു. ക്വാറി ഉടമകളും പൊലീസും രാഷ്ട്രീയനേതാക്കളും സമരസമിതി നേതാക്കളുമായി ചർച്ച ചെയ്‌തതിനെത്തുടർന്നാണ് അഞ്ച് ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്.
സമരം തുടങ്ങിയതോടെ കേരളത്തിലെ നിർമാണ മേഖലയിലുണ്ടായ പ്രതിസന്ധികൂടി കണക്കിലെടുത്താണ് സമരത്തിൽനിന്ന് പിൻവാങ്ങിയതെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. ടിപ്പർലോറികൾ പണിമുടക്കിയതോടെ തമിഴ്നാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിലച്ചു.
ഇതോടെയാണ് അടിയന്തരമായി ഇടപെട്ടത്. അനധികൃത പണിപ്പിരിവും തർക്കവും തമിഴ്നാട്ടിലായതിനാൽ കേരള പൊലീസിനും ഉദ്യോഗസ്ഥർക്കും ഇടപെടാൻ പരിമിതിയുണ്ടായിരുന്നു. എന്നാൽ സമരം കേരളത്തിലെ നിർമാണമേഖലയെ സാരമായി ബാധിച്ചതോടെ കേരള പൊലീസും തമിഴ്നാട് പൊലീസിൽ സമർദമുണ്ടാക്കിയതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചർച്ചയ്ക്കു തയ്യാറായത്. അതേസമയം പിരിവു നടത്തിയാൽ നിയമനടപടി ഉണ്ടാകണമെന്നും ചർച്ചയിലെ തീരുമാനങ്ങൾ പാലിച്ചില്ലെങ്കിൽ തുടർസമരം ആരംഭിക്കുമെന്നും കിഴക്കൻമേഖല ടിപ്പർലോറി ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത് ബാബു അറിയിച്ചു.