പാലക്കാട്: മദ്യശാലകൾ തുറന്നത് കോവി ഡ് വ്യാപനം രൂക്ഷമാക്കുമെന്നതിനാൽ സംസ്ഥാനത്തെ മദ്യശാലകൾ പൂർണ്ണമായും അടച്ചുപൂട്ടുന്നതിന്ന് സർക്കാർ തയ്യാറാകണമെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിപാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് റേഷൻ കടകൾ കാലത്ത് 8.30 മുതൽ 12:30 വരെ മാത്രം തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകിയ സർക്കാർ മദ്യം വിളമ്പുന്നതിന്ന് മദ്യശാലകൾക്ക് കാലത്ത് 9 മുതൽ വൈകുന്നേരം 7 മണി വരെ സമയം അനുവദിച്ചിരിക്കയാണെന്ന് യോഗം കുറ്റപ്പെടുത്തി. കോവി ഡ് മാനദണ്ഡങ്ങൾ കാറ്റിൽ പരത്തിക്കൊണ്ടാണ് മദ്യശാലകൾ പ്രവർത്തിക്കുന്നതെന്നും, ഇത് തുടരുകയാണെങ്കിൽ രോഗവ്യാപനവും മരണനിരക്കും വർദ്ധിക്കാൻ ഇടയാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.” ഈ കോവി ഡ് കാലത്തെങ്കിലും മദ്യശാലകൾ അടച്ചുപൂട്ടിക്കൂടെ” എന്ന മദ്രാസ് ഹൈക്കോടതിയുടെ നിലപാടിനെ യോഗം സ്വാഗതം ചെയ്തു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺ ലൈനായി വിളിച്ചു ചേർത്ത യോഗത്തിൽ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. ജന: കൺവീനർ റയ്മണ്ട് ആന്റണി, കേരള മദ്യനിരോധന സമിതി ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാൽ, സെക്രട്ടറി എം. അഖിലേഷ് കുമാർ, സന്തോഷ് മലമ്പുഴ, കെ.എം. കുമാരൻ ചിറക്കാട്, പി.എം.സെയ്ത് പറക്കുന്നം, കെ.എ. രഘുനാഥ്, എം.ശശീന്ദ്രൻ നായർ, എം.കൃഷ്ണാർജ്ജുനൻ , പി.അബൂബക്കർ, വേലായുധൻ കൊട്ടേക്കാട്, എം.രാമകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. .