രണ്ട് മാസത്തിന് ശേഷം പ്രതികാരം ചെയ്യുമെന്ന് ഭീഷണി
പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‍യു നേതാക്കളുടെ പരാക്രമം: കേസെടുത്തു
പാലക്കാട്
സൗത്ത് പൊലീസ് സ്റ്റേഷനിൽ കെഎസ്‍യു, യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതാക്കളുടെ പരാക്രമം. കെഎസ്‍യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് ചെറാട് എന്നിവർ സൗത്ത് പൊലീസ് സ്റ്റേഷനിൽ കയറി പൊലീസുകാരെ ഭീഷണിപ്പെടുത്തി. സംഭവത്തിൽ കേസെടുത്തു.
ഈ മാസം 18ന് സിവിൽ സ്റ്റേഷനിലെ പിഎസ്‍സി ജില്ലാ ഓഫീസ് പൂട്ടിയിട്ടതിന് ജയഘോഷ് ഉൾപ്പടെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ എസ് ശബരീനാഥ് എന്നിവർക്ക് പിന്തുണയുമായാണ് പാലക്കാട് പിഎസ്‍സി ഓഫീസ് അരമണിക്കൂറോളം പൂട്ടിയിട്ടത്. വനിതാ ജീവനക്കാരെയടക്കം പൂട്ടിയിട്ട സംഭവത്തിൽ പ്രവർത്തകരെ കോടതി റിമാന്റ് ചെയ്തിരുന്നു. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ ജയഘോഷ് അറസ്റ്റിന് ശേഷം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന മൊബൈൽ ഫോണും മറ്റും വസ്തുക്കളും വാങ്ങാനായി എത്തിയപ്പോഴാണ് ഭീഷണി മുഴക്കിയത്. വനിതാ ജീവനക്കാരോട് അടക്കം രണ്ട് മാസത്തിന് ശേഷം ഇതിനെല്ലാം പ്രതികാരം ചെയ്യുമെന്ന് ഭീഷണി മുഴക്കി. ഇരുവരും സ്റ്റേഷനിൽ ബഹളം വയ്ക്കുകയും ചെയ്തു. പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും കെ പി 117 ആക്ട് പ്രകാരം ജയഘോഷിനും വിനോദ് ചെറാടിനുമെതിരെ സൗത്ത് പൊലീസ് കേസ് എടുത്തു.