കെ-സ്വിഫ്റ്റ് അംഗീകരിക്കാത്തതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരന്റെ ശമ്പള പരിഷ്കരണം തടഞ്ഞുവെക്കുന്ന ഇടതു നയം തിരുത്തണം : കെ.എസ്.ടി. എംപ്ലോയീസ് സംഘ്
പാലക്കാട്:
കഴിഞ്ഞ 10 വർഷമായി തടഞ്ഞുവെച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി.ജീവനക്കാരന്റെ ശമ്പളപരിഷ്കരണം അടിയന്തിരമായി നടത്തണം , പൊതുഗതാഗതത്തെ തകർക്കുന്ന കെ-സിഫ്റ്റ് കമ്പനി രൂപീകരണം എതിർക്കുന്നതിന്റെ പേരിൽ ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 5,6 തിയതികളിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ചിറ്റൂർ ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
പ്രതിഷേധ ധർണ്ണ കെ.എസ്.ടി. എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി. യെ തകർത്ത് കേരളത്തിന്റെ പൊതുഗതാഗതം ഇല്ലായ്മ ചെയ്യാനുള്ള കെ- സ്വിഫ്റ്റ് എന്ന സ്വകാര്യ കമ്പനി രൂപീകരിക്കാനുള്ള സർക്കാർ നീക്കത്തെ എതിർക്കുന്നതിന്റെ പ്രതികാര നടപടിയെന്ന വിധം മുഖ്യമന്ത്രി ജൂണിൽ തരുമെന്നു പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ശമ്പള പരിഷ്കരണം തടഞ്ഞുവെക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വാക്കുപാലിക്കണമെന്നും ശമ്പള പരിഷ്കരണം ഉടൻ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കെ. സ്വിഫ്റ്റ് രൂപീകരണത്തിലൂടെ കേരളത്തിന്റെ പൊതുസ്വത്തായ കെ.എസ്.ആർ.ടി.സി. യെ വെട്ടിമുറിച്ച് വീതം വെക്കാനുള്ള ശ്രമത്തെ കൊടിക്കരുത്തുപയോഗിച്ച് എതിർത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിനേശ്. എൻ. കുട്ടി അദ്ധ്യക്ഷത വഹിച്ചു. വി.. കണ്ണൻ, തുളസീദാസ് എന്നിവർ സംസാരിച്ചു വി.സുധീഷ്, സി.രതീഷ്, വി. ഹരിദാസ്, കെ. സുരേഷ്, എം.സെന്തിൽ കുമാർ, എ. ചന്ദ്ര പ്രകാശ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.