പാലക്കാട്: സ്കൂൾ ഹോസ്റ്റലിൽ ജീവിതം അവസാനിപ്പിച്ച 16 കാരിയായ രുദ്ര രാജേഷിന്റെ മൃതദേഹം തൃശൂരിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഒറ്റപ്പാലം വരോട് അത്താണിയിലെ സ്വന്തം വീട്ടിലെത്തിച്ചു. മകളെ അവസാനമായി ഒരുനോട്ടം കാണാൻ വീട്ടിലേക്ക് ആളുകൾ ഒഴുകിയെത്തി.
വീട്ടിലും പരിസരത്തും വേദനയുടെ നിശ്ശബ്ദതയായിരുന്നു. രുദ്രയുടെ അച്ഛനും അമ്മയും സഹോദരനും ഇടയ്ക്കിടെ പൊട്ടിക്കരഞ്ഞു; ചില നിമിഷങ്ങൾ വിതുമ്പലായി. വാക്കുകളില്ലാതെ നാട് അവൾക്ക് യാത്രാമൊഴി നൽകി.
രുദ്രയുടെ മരണത്തിന്റെ കാരണങ്ങളെച്ചൊല്ലി നാട് ഇന്നും തർക്കത്തിലായിരിക്കുമ്പോഴും, ഒരു തർക്കത്തിനുമില്ലാതെ അവൾ വൈകിട്ട് അഞ്ചുമണിക്ക് ഐവർമഠത്തിൽ അന്ത്യവിശ്രമം തേടും. അവൾ ഇനി കുടുംബത്തിന്റെ ഹൃദയത്തിൽ ഒരിക്കലും മായാത്ത വിങ്ങലായ ഓർമ്മയായി മാത്രം ശേഷിക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് ആർഎസ്എസ് നേതൃത്വത്തിലുള്ള കല്ലക്കാട് വ്യാസവിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ രുദ്ര രാജേഷിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിലെ സീനിയർ വിദ്യാർഥികളുടെ റാഗിങ്ങാണ് മകളുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.









