ജില്ലാ ആയുർവേദ ആശുപത്രിയുടെ ബോർഡിൽ നിന്നും റാവു ബഹാദൂർ ഓട്ടൂർ വാസവമേനോനെ നീക്കം ചെയ്ത നടപടി പ്രതിഷേധാർഹം. പാൽഘാട്ട് ഹിസ്റ്ററി ക്ലബ്
റാവു ബഹാദൂർ ഓട്ടൂർ വാസവമേനോൻ മെമ്മോറിയൽ ജില്ലാ ആയുർവേദാശുപത്രിയെ ജില്ലാ പഞ്ചായത്ത് അശുപത്രിയാക്കിയ നടപടി പ്രതിഷേധാർഹം.പഴയ ബോർഡിനു പകരം പുതിയ ബോർഡ് സ്ഥാപിച്ചപ്പോഴാണ് ജില്ലാ പഞ്ചായത്തും ആയൂർവേദ വിഭാഗവും വാസവമേനോനെ വെട്ടിമാറ്റി കെട്ടിടത്തിന്റെ ഒരു ഭാഗത്തൊതുക്കിയത്.
പാലക്കാടിന്റെ ആരോഗ്യത്തിനും കേരളീയ ചികിത്സാരീതിയുടെ സംരക്ഷണത്തിനും പ്രചരണത്തിനും വേണ്ടി നഗരഹൃദയത്ത് കോടികൾ വിലമതിക്കുന്ന ഒരു ഏക്കർ സ്ഥലവും കെട്ടിടവും പരിപാലനത്തിനായി പ്രതിവർഷം 600 രൂപയും സർക്കാറിന് സമർപ്പിച്ച മഹത് വ്യക്തിത്വമാണ് ഓട്ടൂർ വാസവമേനോൻ.
ബ്രിട്ടീഷ് പോലീസ് ഓഫീസറായിരുന്ന മേനോൻ
തനിക്ക് ജന്മാവകാശമായി കിട്ടിയ പോസ്റ്റ്
ഓഫീസ് – കോർട്ട് റോഡിലുണ്ടായിരുന്ന
ആറ് മുറികളുള്ള ഓടിട്ട നിര കെട്ടിടവും അതിനൊടനുബന്ധിച്ചുണ്ടായിരുന്ന ഓല വീടുമാണ് ഇന്നത്തെ ജില്ലാ ആയുർവേദാശുപത്രിയായത്. തന്റെ മരണാനന്തരം ആയുർവേദാശുപത്രിയുടെ നടത്തിപ്പിപ്പിലേക്ക് പ്രതിവർഷം 600 രൂപയും മേനോൻ വകയിരുത്തിയിരുന്നു.
പാലക്കാടിന്റെ സമൂഹനിർമ്മിതിയിൽ പങ്കുവഹിച്ച നിരവധി വ്യക്തിത്വങ്ങളുണ്ട്. സമ്പത്തും ജീവിതവും ഒരു നാടിനു വേണ്ടി സമർപ്പിച്ച് നാം ഇന്നു കാണുന്ന അഭിമാന സ്തംഭങ്ങൾ പലതും പടുത്തുയർത്തിയവർ. ആ മഹദ് വ്യക്തിത്വങ്ങളെ ആദരവോടെ സ്മരിക്കുന്നതിനു വേണ്ടിയാണ് അവരുടെ പേരുകൾ സ്ഥാപനങ്ങക്കൊപ്പം ചേർക്കുന്നത്. ഉദാ. ചേറ്റൂർ ശങ്കരൻ നായർ (ഒറ്റപ്പാലം താലൂക്ക് ആശുപത്രി) എൻ എസ്. നാരായണ അയ്യർ ( വിക്ടോറിയ കോളേജ് )
പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മ ( ഗവ. സംസ്കൃത കോളേജ് പട്ടാമ്പി )……
നമ്മുടെ നികുതിപ്പണം കൊണ്ട് നിർമ്മിക്കുന്ന ടോയ്ലെറ്റ് മുതലുള്ള സർവ്വ കെട്ടിടങ്ങളിലും വലിയ വലുപ്പത്തിൽ സ്വന്തം പേരെഴുതി വയ്ക്കുന്ന ജനപ്രതിനിധികൾക്കും ,ആ പേര് കാലാകാലങ്ങളിൽ തേച്ചുമിനുക്കുന്ന പിൻഗാമികൾക്കും സ്വന്തം സ്ഥലവും സമ്പത്തും സർക്കാറിന് സമർപ്പിച്ച ഓട്ടൂർ വാസവമേനോൻ
ഒരു ബാധ്യതയാണ്.
സർക്കാർ കെട്ടിടങ്ങളിൽ ആലേഖനം ചെയ്തിട്ടുള്ള ജനപ്രതിനിധികളുടെ പേര് നീക്കം ചെയ്ത് ഇതുപൊലെ ഒരു തൂണിലൊതുക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറാവുമോ? രാഷ്ട്രീയ പിൻബലമില്ലാത്തതിന്റെ പേരിൽ പാലക്കാടിനെ രൂപപ്പെടുത്തിയെടുത്ത ചരിത്ര പുരുഷന്മാർ വിസ്മൃതിയിലാവരുത്.
രാജീവ് ഗാന്ധി ഖേൽരത്നയിലെ രാജീവിനെ അടർത്തിയെടുത്തതും ഓട്ടൂരിനെ വെട്ടിമാറ്റിയതും അഞ്ചു വിളക്ക് കാവി വത്കരിക്കാൻ ശ്രമിച്ചതും ഫാസിസം തന്നെ.
നാളെ ഇന്ധി രാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിലെ ഇന്ദിര, ഏ ആർ മേനോൻ പാർക്കിലെ ഏ ആർ മേനോൻ ,ഡോ : കൃഷ്ണൻ പാർക്കിലെ കൃഷ്ണൻ ,കൃഷ്ണസ്വാമി അയ്യർ പാർക്കിലെ കൃഷ്ണസ്വാമിയും മുറിച്ചു നീക്കപ്പെടാം…..
പാലക്കാടിന്റെ ചരിത്രം മായ്ക്കാനുള്ള നീക്കത്തിൽ നിന്ന് ജില്ലാ പഞ്ചായത്ത് പിൻതിരിയണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഡിഎം ഒ ക്കും പരാതി നല്കി.










