ദുഃഖവെള്ളിയുടെ ഓർമ്മകൾ ഉണർത്തുന്ന ധ്യാനചിന്തകൾ-റൂബിനി
ഇന്ന് ലോകം ദുഃഖവെള്ളി അനുസ്മരിക്കുകയാണ്.യഥാർത്ഥത്തിൽ ദുഃഖവെള്ളി എന്നത് വിശുദ്ധ വെള്ളിയാണ്. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ഒരു വെള്ളിയാഴ്ച. ദുഃഖവെള്ളി എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ചിന്തയാണ് കുരിശിന്റെ വഴി. ക്രിസ്തു കുരിശു ചുമന്നു കൊണ്ട് കാല്‍വരിയിലേക്ക് യാത്ര ചെയ്തത് ഒരു വെള്ളിയാഴ്ചയായിരുന്നു.തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി അവന് നടത്തിയ യാത്ര. ഒറ്റികൊടുത്തവർക്ക് വേണ്ടിയും, ഒറ്റപ്പെടുത്തിയവർക്ക് വേണ്ടിയും ക്രിസ്തു നടത്തിയ യാത്ര. സ്നേഹത്തിന്റെ പേരിൽ മാത്രം കുരിശു മരം ഏറ്റെടുക്കേണ്ടി വന്ന യാത്ര. കുരിശു മരണമെന്ന ശിക്ഷ നിർവ്വഹിക്കപ്പെട്ട യാത്ര. ഉന്നതത്തിൽ നിന്നും ഇറങ്ങിവന്ന ദൈവപുത്രൻ എല്ലാം പൂര്‍ത്തിയായി എന്ന് പറഞ്ഞ് പിതാവിന്റെ കരങ്ങളില്‍ തന്നെ ഏൽപ്പിച്ചവരെ ഭരമേല്പിച്ച യാത്ര. ഇന്ന് ലോകം ദുഃഖവെള്ളി ആചരിക്കുകയാണ്. ഇതെന്റെ ശരീരമാണ്. ഇതെന്റെ രക്തമാണ്. ഇതെന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞ് സ്വന്തം മാംസത്തെയും, രക്തത്തെയും പങ്കുവെച്ച് നൽകിയ ക്രിസ്തു കടന്നുപോയ ദുഃഖവെള്ളി അനുഭവങ്ങളെ ഇന്ന് നാം ധ്യാനിക്കുന്നു.
കുരിശിന്റെ വഴിയിൽ നാം കാണുന്ന ഒരുപാട് വ്യക്തിത്വങ്ങളുണ്ട്. ഒരുപാട് അനുഭവങ്ങളുണ്ട്. ഒരുപാട് ഓർമ്മപ്പെടുത്തലുകളുണ്ട്. മൂന്നു പ്രാവശ്യത്തെ ക്രിസ്തുവിന്റെ വീഴ്ച്ചകൾ, അവൻ കണ്ടുമുട്ടുന്ന ചില പ്രത്യേക മനുഷ്യർ, അവൻ കടന്നു പോകുന്ന വേദനകളുടെ ഒരു നീണ്ട യാത്ര. ആരാണ് ക്രിസ്തു? എന്തിനാണ് ക്രിസ്തു മനുഷ്യനായത്? എന്തിനാണ് ദൈവം ഇങ്ങനെ സ്വന്തം പുത്രനെ മനുഷ്യനാകാൻ അനുവദിച്ചത്? എന്തിനുവേണ്ടിയായിരുന്നു ക്രിസ്തുവിന് ഇത്രയും മർദ്ദനമേല്‍ക്കേണ്ടി വന്നത്? എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകുന്ന ഒരു വെള്ളിയാഴ്ച്ചയാണ് ദുഃഖവെള്ളി. ക്രിസ്തു കടന്നു പോയ വഴികളിലൂടെ കടന്നു പോകുമ്പോൾ നാമെങ്ങനെയാണെന്നും,എങ്ങനെ ആയിത്തീരാമെന്നും കണ്ടെത്താന്‍ കഴിയും.
കാൽവരിയിലെ കള്ളന്മാർഅടുത്തതായി നാം കാണുന്നത് കാൽവരിയിൽ സഹനത്തിന്റെ തീച്ചൂളയിൽ നിൽക്കുന്ന ക്രിസ്തുവിനെ അവഹേളനത്തിന്റെ കണ്ണുകളാൽ തുറിച്ച് നോക്കിയ കള്ളനെയും ,അനുതാപത്തോടെ പറുദീസാ തിരിച്ചു മേടിച്ച കള്ളനെയുമാണ്. ദുഃഖവെള്ളിയിലെ ഏറ്റവും മനോഹരമായ പ്രാർത്ഥനയായിരുന്നു കള്ളന്റെ പ്രാർത്ഥന. ദൈവരാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമെന്ന പ്രാർത്ഥന. നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരോടാണ് നമ്മെ ഓർക്കണമെന്ന് നാം ആവശ്യപ്പെടുന്നത്. ജീവിതത്തിൽ ആദ്യമായി കാണുന്ന ക്രിസ്തുവിനോടു അയാൾക്ക് തോന്നിയ സ്നേഹം അയാൾ വെളിപ്പെടുത്തുന്നത് എന്നെ ഓര്‍ക്കണം, എന്നെ നീ മറക്കരുതെന്ന് പറഞ്ഞു കൊണ്ടാണ്. ഞാൻ തെറ്റ് ചെയ്തതിനു ശിക്ഷ അനുഭവിക്കുമ്പോൾ തെറ്റ് ചെയ്യാതെ വേദന അനുഭവിക്കുന്ന നീതിമാനായ ഒരു ദൈവമാണ് തന്റെ ഇടത്ത് വശത്ത് കുരിശിൽ തൂങ്ങി കിടക്കുന്നതെന്ന് നല്ല കള്ളന് ക്രിസ്തുവിനെ കുറിച്ച് ഓര്‍ക്കുന്നു. എന്നാൽ മറ്റേ കള്ളൻ സ്വന്തം കുറവുകളുടെ മേൽ ക്രിസ്തുവിന്റെ ശക്തിയെ വെല്ലുവിളിക്കുന്നു. നീതിമാൻ എന്തിന് സഹിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നത് പോലും ദുഃഖവെള്ളിയുടെ അനുഭവങ്ങളിൽ നിന്നാണ്.
കുരിശിന്റെ വഴിയിലെ മൂന്ന് വീഴ്ചകൾ ദുഃഖ വെള്ളിയില്‍ കുരിശിന്റെ വഴിയിലെ മൂന്നു വീഴ്ച്ചകളെ കുറിച്ചാണ് നാം ഇനി ധ്യാനിക്കുന്നത്. ദൈവം മൂന്ന് പ്രാവശ്യം കുരിശുമായി വീഴുന്നു. സ്നേഹത്തിന്റെ ഭാരം നെഞ്ചിലും കുരിശിന്റെ ഭാരം തോളിലും വഹിച്ച് നടന്നു നീങ്ങുമ്പോൾ ക്രിസ്തു കാലിടറി മൂന്നു പ്രാവശ്യം വീഴുന്നു. ഓരോ വീഴ്ച്ചയിലും ക്രിസ്തു നമ്മെ ഓർമ്മപ്പെടുത്തുന്നത് വീണ്ടും വീണ്ടും എഴുന്നേൽക്കണമെന്നാണ്. ഉത്തരവാദിത്വങ്ങളുടെയും, ദൗത്യങ്ങളുടെയും പൂർത്തീകരണത്തിനു വേണ്ടി വീണിടത്തു തന്നെ കിടക്കാതെ വീണ്ടും വീണ്ടും എഴുന്നേൽക്കുവാന് ക്രിസ്തു നമ്മെ ഓർമ്മിപ്പിക്കുന്നു. വീണിടത്തു നിന്ന് എഴുന്നേറ്റതിനു ശേഷം വീണപ്പോൾ ലഭിച്ച ദർശനത്തെ ദൗത്യമായി കണ്ടപ്പോഴാണ് ക്രിസ്തു തന്നില്‍ ജീവിക്കുന്നവെന്നും ക്രിസ്തുവിനെ കൂടാതെ തനിക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ലെന്നും പൗലോസ്ലീഹായ്ക്ക് പറയുവാൻ കഴിഞ്ഞത്. മൂന്നുപ്രാവശ്യം ഗുരുവിനെ നിഷേധിച്ചതിനു ശേഷം ഗുരു നയനങ്ങളെ തിരിഞ്ഞു നോക്കിയപ്പോഴാണ് പത്രോസിനു ഗുരുവിനെ പോലെ കുരിശില്‍ മരണം വരിക്കാൻ ധൈര്യം ലഭിച്ചത്. ജീവിതത്തിലുണ്ടാകുന്ന അധഃപതനങ്ങളും, അവഹേളനങ്ങളും നമ്മെ കൂടുതൽ ശക്തിയോടെ എഴുന്നേൽക്കുവാൻ സഹായിക്കണം. നാം വീണിടത്തു നിന്ന് എഴുന്നേൽക്കണം. എങ്കിൽ മാത്രമേ ഉള്ളിലെ ദൗത്യത്തെ എപ്പോഴും ജ്വലിപ്പിച്ചു കൊണ്ടിരിക്കാന് കഴിയുകയുള്ളു. പരിഹസിക്കുന്നവരുടെയും, തെറ്റിദ്ധരിക്കപ്പെടുന്നവരുടെയും, വിമർശിക്കുന്നവരുടെയും, പുച്ഛിക്കുന്നവരുടെയും, തള്ളി പറയുന്നവരുടെയും, മധ്യത്തിലൂടെ നടക്കുമ്പോൾ നാമും വീണു പോയേക്കാം. അപ്പോഴൊക്കെ ക്രിസ്തു നമ്മെ പഠിപ്പിച്ചത് പോലെ പിടഞ്ഞെഴുന്നേറ്റ് നിൽക്കുവാനുള്ള കൃപയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം, അതാണ് ദുഃഖവെള്ളി നമ്മെ ഓർമ്മപ്പെടുത്തുന്നത്,
മരണത്തിനു ശേഷവും രക്ഷ
അവസാനമായി, ദുഃഖവെള്ളിയില്‍ സഭ ജനിക്കുന്നു. ക്രിസ്തുവിന്റെ വിലാപ്പുറത്തു കുന്തം കൊണ്ട് കുത്തിയപ്പോൾ വെള്ളവും ചോരയും ഒഴുകി എന്ന് വചനം പഠിപ്പിക്കുന്നു. സഭയുടെ പിറവി ഇവിടെ സംഭവിക്കുകയാണ്. ആ ചോരയും വെള്ളവും സൂചിപ്പിക്കുന്നത് ക്രിസ്തുവിന്റെ പച്ച മുറിവിനെയാണ്. പച്ച മുറിവിൽ നിന്നൊഴുകിയ വെള്ളവും, ചോരയും കുന്തം കൊണ്ട് കുത്തിയ മനുഷ്യന്റെ കണ്ണുകളെ തന്നെ സുഖപ്പെടുത്തുന്നു എന്ന് നാം വിശ്വസിക്കുന്നുണ്ട്. താൻ മരിച്ചതിനു ശേഷവും തന്നെ കുത്തുന്നവന്റെ കണ്ണിനെ സുഖപ്പെടുത്താൻ ക്രിസ്തു ഇത്തിരി വെള്ളവും, ചോരയും സൂക്ഷിച്ചുവച്ചു. അപ്പോള്‍ മുതല്‍ അയാൾ വിശ്വാസത്തിന്റെ വെളിച്ചം കാണുകയാണ്. മരിച്ചതിനു ശേഷവും ക്രിസ്തുവിന് നൽകാനുണ്ടായിരുന്നത് ഒന്നു മാത്രമായിരുന്നു രക്ഷ. ജനനം മുതൽ ജീവിതത്തിലുടന്നീളം മരണത്തിൽ പോലും രക്ഷ പകർന്നുകൊണ്ട് കടന്നുപോകുന്ന ദൈവത്തിന്റെ ചിത്രമാണ് ദുഃഖവെള്ളി നമ്മെ ഓർമ്മിപ്പിക്കുന്നത്.
ദുഃഖവെള്ളിയില്‍ ഏറ്റവും ധ്യാനം ചെയ്യപ്പെടേണ്ട മറ്റൊരു ചിന്തയാണ് ക്രിസ്തുവിന്റെ നിഷ്കളങ്കമായ സ്നേഹം. ഒരു കരണത്തടിക്കുന്നവന് മറ്റൊരു കരണം കൂടി കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞ ക്രിസ്തു ഇതാ, ദുഃഖവെള്ളിയുടെ അന്ന്, പറഞ്ഞതെല്ലാം പ്രാവർത്തികമാക്കി, എല്ലാം പൂർത്തിയായി എന്നുപറഞ്ഞ് മിഴിപൂട്ടി, തലചായ്ച്ചു. ഇതാണ് ജീവിതത്തിൽ നമുക്കും ആവശ്യമായി വരുന്നത്. പൂർത്തീകരിക്കേണ്ട ഉത്തരവാദിത്വങ്ങളുടെ നേരെയുള്ള നമ്മുടെ യാത്രയിൽ സത്യവും, സ്നേഹവും കൈമുതലാക്കി ദുഃഖത്തിന്റെ വെള്ളികൾ ആയിരങ്ങൾ വന്നാലും അതിനെ ക്രിസ്തുവോടു കൂടി ചേർന്ന് സഹിച്ചു മുന്നേറാനുള്ള ഒരു ആഹ്വാനം ദുഃഖവെള്ളി നമ്മെ ഓർമ്മിപ്പിക്കുന്നു. അതനുസരിച്ച് ജീവിക്കുവാൻ സർവ്വശക്തൻ നമ്മെഅനുഗ്രഹിക്കട്ടെ.