38,518 വിദ്യാർത്ഥികളാണ് ഇത്തവണ ജില്ലയിൽ എസ്.എസ്.എൽ.സി പാസായിട്ടുള്ളത്. ഇവർക്കുവേണ്ടി ജില്ലയിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഗവ/എയ്ഡഡ് പ്ലസ് വൺ സീറ്റുകൾ 24,150 ആണ്. എന്നുപറഞ്ഞാൽ 14,620 സീറ്റുകളുടെ കുറവ്. ഇനി മറ്റു ഉപരിപഠന സാധ്യതകളായ വി.എച്ച്.എസ്.ഇ,പോളി,ഐ.ടി.ഐ എന്നിവയുടെ 9417 സീറ്റുകൾ പരിഗണിച്ചാലും മൊത്തം സീറ്റുകളുടെ എണ്ണം 29,101 മാത്രമേയാകൂ.എന്നുപറഞ്ഞാൽ അപ്പോഴും 9417 വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസ രംഗത്ത് നിന്ന് സീറ്റില്ലാതെ പുറത്തു നിൽക്കേണ്ടി വരുമെന്നർത്ഥം. ഇതിൽ തന്നെ പോളിടെക്നിക് കോഴ്സുകളിലേക്ക് പ്ലസ് ടു,ഐ.ടി.ഐ പൂർത്തിയാക്കിയവരെല്ലാം അപേക്ഷ നൽകുമെന്നതിനാൽ ഇത്തവണ എസ്.എസ്.എൽ.സി വിജയിച്ചവർക്ക് മാത്രമായുള്ള അവസരം കാര്യമായി കുറയും.എസ്എസ്.എൽ.സി സേ പരീക്ഷ, സിബി.എസ്.ഇ,ഐ.സി.എസ്.ഇ പത്താം തരം എന്നിവയുടെ പരീക്ഷ ഫലം കൂടി വരുന്നതോടെ അയ്യായിരത്തോളം വിദ്യാർത്ഥികൾ കൂടുകയും അത് സീറ്റ് അപര്യാപ്തത കൂടുതൽ രൂക്ഷമാക്കുകയും ചെയ്യും.
പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ കേവലം ആനുപാതിക സീറ്റ് വർദ്ധനവ് നടത്തുകയെന്ന സർക്കാറിന്റെ സ്ഥിരം ചെപ്പടി വിദ്യ പ്രശ്നപരിഹാരമേയെല്ല.മാത്രവുമല്ല 50 വിദ്യാർത്ഥികൾ ഇരിക്കേണ്ട ക്ലാസ്സുകളിൽ അനുപാതിക സീറ്റ് വർധനവിലൂടെ അറുപതും എഴുപതും കുട്ടികൾ ആവുകയും ഇത് അധ്യാപക- വിദ്യാർത്ഥി അനുപാതത്തെ ദോഷകരമായി ബാധിച്ച് വിദ്യാഭ്യാസത്തിന്റെ ക്വാളിറ്റിയെ തന്നെ തകർക്കുന്നുണ്ട്. ആനുപാതിക സീറ്റ് വർധനവെന്നത് അതാത് വർഷങ്ങളിലേക്ക് മാത്രമായുള്ള വർധനവാണ്. അതിനാൽ മൊത്തം പ്ലസ് വൺ സീറ്റുകൾ കണക്കാക്കുന്നതിൽ ആനുപാതികമായി വർദ്ധിച്ച സീറ്റുകളുടെ എണ്ണം കൂട്ടാനാവില്ല. പുതിയ കോഴ്സുകളും ബാച്ചുകളും സ്ഥാപനങ്ങളും അനുവദിക്കുക എന്നത് മാത്രമാണ് സീറ്റ് അപര്യാപ്തത പരിഹരിക്കാനുള്ള ശാശ്വത പരിഹാരം. നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത ‘മലബാർ വിദ്യാഭ്യാസ പാക്കേജ്’ നടപ്പാക്കൽ എൽ.ഡി. എഫ് സർക്കാരിന്റെ നിർബന്ധ ബാധ്യതയാണ്. സ്കൂളുകളിലെ ഭൗതിക സംവിധാനങ്ങളെക്കുറിച്ചും പഠന മേഖലയെക്കുറിച്ചും മതിയായ പഠനം നടത്തി ഉപരി പഠന സൗകര്യങ്ങൾ ഒരുക്കാൻ വേണ്ട കാര്യങ്ങൾ മുൻകൂട്ടി ചെയ്യണം. ഹയർസെക്കൻഡറി സ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ അവ അനുവദിക്കണം. അതുപോലെ ഹൈസ്ക്കൂളുകൾ മാത്രമായ 99 ഗവൺമെന്റ് സ്കൂളുകൾ ജില്ലയിലുണ്ട്.അവയെ ഹയർസെക്കൻഡറികളായി അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികൾ ഉണ്ടാകണം.ഒന്നോ രണ്ടോ കോഴ്സ് കാറ്റഗറികൾ ഉള്ള സ്കൂളുകളിലേക്ക് കൂടുതൽ കോഴ്സുകൾ അനുവദിക്കേണ്ടതാണ്.
പ്ലസ് ടുവിന് ശേഷമുള്ള ഉന്നതവിദ്യാഭ്യാസമേഖലയിൽ ഇതിനേക്കാൾ ഭീകരമാണ് കാര്യങ്ങൾ. മുഴുവൻ നിയോജകമണ്ഡലങ്ങളിലും ഗവൺമെന്റ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ അനുവദിക്കുമെന്ന് സർക്കാറുകൾ കാലങ്ങളായി പറയുന്നുണ്ടെങ്കിലും ജില്ലയിലെ മലമ്പുഴ, ആലത്തൂർ മണ്ഡലങ്ങളിൽ ഇപ്പോഴും കോളേജുകൾ ഇല്ല.അവസാനമായി അനുവദിക്കപ്പെട്ട തൃത്താല ഗവൺമെന്റ് കോളേജ് അടക്കമുള്ളവയുടെ കെട്ടിട നിർമ്മാണം വർഷങ്ങളായി സ്തംഭിച്ചു നിൽക്കുകയാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് പാലക്കാട്ട് പ്രൊഫഷണൽ കോഴ്സുകൾ,പുതുതലമുറ കോഴ്സുകൾ എന്നിവക്കും അവസരങ്ങൾ നന്നേ കുറവാണ്.പുതിയ കോളേജുകളും കോഴ്സ്സുകളും ജില്ലയിൽ അനുവദിക്കണം. കോളേജുകളിലെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. പുതിയ കോളേജുകൾക്കായി സൗകര്യങ്ങളോടുകൂടിയ സ്വന്തം കെട്ടിടങ്ങൾ എത്രയും വേഗം നിർമിച്ചു നൽകണം. കായിക മേഖലയിൽ മികവ് പുലർത്തുന്ന മുണ്ടൂർ/ പറളി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്പോർട്സ് കോളേജും ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ അധിവസിക്കുന്ന ജില്ലയിലെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് തമിഴ് കോളേജും അനുവദിക്കേണ്ടതാണ്.
ഉപരിപഠനരംഗത്ത് തികഞ്ഞ വിവേചനമാണ് സർക്കാറുകൾ എല്ലാകാലത്തും പുലർത്തിപ്പോരുന്നത്. അതുകൊണ്ടാണ് തെക്കൻ ജില്ലകളിൽ ഇരുപതിനായിരത്തോളം അധിക പ്ലസ് വൺ സീറ്റുകൾ ഉണ്ടായിട്ടും മലബാർ ജില്ലകളിൽ പതിനായിരങ്ങൾക്ക് സീറ്റ് കിട്ടാതെ പുറത്തു നിൽക്കേണ്ടി വരുന്നത്. തെക്കൻ ജില്ലകളിലെ അധിക സീറ്റുകൾ മലബാർ ജില്ലകളിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ടതുണ്ട്. സീറ്റ് കുറവിനെ കുറിച്ച് സംസാരിക്കുമ്പോൾ സാധാരണ അധികാരികൾ പറയാറുള്ളത് അൺ എയ്ഡഡ് സീറ്റുകളുടെ കാര്യമാണ്. എന്നാൽ മലബാറിലെ വിദ്യാർഥികൾ മാത്രം ഫീസ് കൊടുത്ത് അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കട്ടെയെന്ന സമീപനം അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ പുലർത്തിപ്പോരുന്ന വിവേചനങ്ങളിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളിൽ ‘അവകാശ പ്രഖ്യാപന യാത്ര’ നടത്തിയിരുന്നു. ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും പൊതുവിദ്യാഭ്യാസ രംഗത്ത് പഠനാവസരങ്ങൾ ഒരുക്കണം.
അല്ലാത്തപക്ഷം ഫ്രറ്റേർണിറ്റി പ്രതിഷേധം ശക്തമാക്കും.