രണ്ടാം പിണറായി സർക്കാറിൻ്റെ കന്നി ബജറ്റിൽ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചതും പുതിയ നികുതി നിർദ്ദേശങ്ങളില്ല എന്നത് ഒഴിച്ചു നിർത്തിയാൽ ജനശ്രദ്ധയാകർഷിക്കുന്ന ആകർഷണീയതയൊന്നുമില്ല. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബജറ്റിൽ ഉൾപ്പെടുത്താതെ നടക്കില്ല എന്നതു കൊണ്ട് തന്നെ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചുവെന്ന് പ്രതിപക്ഷം പറഞ്ഞാൽ തെറ്റാത്ത വിധമായി, ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ കന്നി ബജറ്റ്.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപ നീക്കി വെച്ചുവെന്നതും കേന്ദ്ര സർക്കാറിൽ നിന്നും കോവിഡ് വാക്സിൻ ആവശ്യത്തിന് ലഭിക്കാത്തതിനാൽ 18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിൻ നൽകാൻ ആയിരം കോടി രൂപ മാറ്റിയതും സ്വാഗതം ചെയ്യപ്പെടുന്നതാണ്.
പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് ആയിരം കോടി രൂപ വായ്പ നൽകും. പലിശ ഇളവ് നൽകുന്നതിനായി 25 കോടി വകയിരുത്തിയതും വിനോദ സഞ്ചാര മേഖലയ്ക്ക് മാർക്കറ്റിങ്ങിന് 50 കോടി അധികമായി വകയിരുത്തിയതും ബജറ്റിൻ്റെ പ്രധാന നേട്ടമായി സർക്കാർ അവതരിപ്പിച്ചപ്പോൾ, പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബജറ്റായും രാഷ്ട്രീയ പ്രസംഗമായും മാറിയെന്ന് കുറ്റപ്പെടുത്തി.
കൊറോണ പ്രതിസന്ധി കാരണം സാധാരണക്കാർ പണിയും കൂലിയുമില്ലാതെ പ്രയാസപ്പെടുന്ന അവസരത്തിൽ
കെ ആർ ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിർമ്മിക്കുന്നതിന് രണ്ടു കോടി വീതം വകയിരുത്തിയത് അനുചിതമായി. പ്രതിസന്ധികളിൽ നിന്നും കരകയറിയ ശേഷം ഇവരുടെ സ്മാരകങ്ങൾ പടുത്തുയർത്തുമ്പോൾ അത് മലയാളി സമൂഹത്തെ അലോസരപ്പെടുത്തില്ല.
രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും അതിൻ്റെ പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നയപ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിൽ പറഞ്ഞു. കരാർ, പെൻഷൻ, കുടിശ്ശിക കൊടുക്കുന്നതിനെ പാക്കേജെന്ന് പറയുന്നത് കബളിപ്പിക്കലാണ്. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബജറ്റിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം കോവിഡ് പാക്കേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ലെന്നും സതീശൻ ആരോപിച്ചത് സർക്കാർ ഗൗരവമായി പരിഗണിക്കേണ്ട വിഷയം തന്നെയാണ്.
മുൻ ധനമന്ത്രി തോമസ് ഐസക് ഖജനാവിൽ ബാക്കി വെച്ചെന്ന് പറഞ്ഞ അയ്യായിരം കോടി രൂപ എവിടെയെന്ന വി ഡി സതീശൻ്റെ ചോദ്യവും പ്രസക്തമാവുകയാണ്.










