ആദിവാസി യുവതി പോത്തുണ്ടി ഡാമിൽ ചാടിയെന്ന് അഭ്യൂഹം : ആശങ്കയുടെ മുൾമുനയിൽ നിർത്തി മണിക്കൂറുകൾ
നെന്മാറ: പോത്തുണ്ടി ഡാമിൽ ആദിവാസി യുവതി ചാടി ആത്മഹത്യ ചെയ്തെന്ന് അഭ്യൂഹം. അഗ്നി രക്ഷാ സേന, പോലീസ് വനം ജലസേചന വകുപ്പ് അധികൃതരെ മണിക്കൂറുകൾ ആശങ്കയുടെ മുൾമുനയിൽ നിർത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. പോത്തുണ്ടി ബോയന്‍ കോളനിയിൽ താമസിക്കുന്ന ഗർഭിണിയായ ആദിവാസി യുവതി കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കി അണക്കെട്ടിനു മുകളിലൂടെ ഓടി യതാണ് ആശങ്കയ്ക്ക് ഇടയായത്.
കരഞ്ഞു നിലവിളിച്ച് പോത്തുണ്ടി അണക്കെട്ട് മുകളിലൂടെ നെല്ലിയാമ്പതി റോഡ് കൂട്ടിമുട്ടുന്ന തെക്കേ അറ്റത്തേ കുടഭാഗത്തേക്ക് ഓടിപ്പോകുന്നത് ഉദ്യാനത്തിലെ ടൂറിസം വകുപ്പിന്റെ സുരക്ഷാ ജീവനക്കാരൻ കാണുകയും യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അണക്കെട്ടിന്റെ തെക്കേയറ്റത്ത് ഗേറ്റ് മറികടക്കാൻ കഴിയാത്തതിനെ തുടർന്ന് അണക്കെട്ടിൽ ഉള്ളിലേക്ക് ഇറങ്ങി വെള്ളത്തിൽ ചാടിയത് ദൂരെ നിന്ന് കണ്ട സുരക്ഷാ ജീവനക്കാരനാണ് പോലീസിലും തൊട്ടടുത്ത വനം ഓഫീസിലും വിവരമറിയിച്ചത്. ഇതേ തുടർന്ന് കൊല്ലങ്കോട് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ഉണ്ടായി. പോലീസും അഗ്നി രക്ഷാസേനയും വനംജീവനക്കാരും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
സുരക്ഷാ ജീവനക്കാരൻ ചൂണ്ടിക്കാണിച്ച ഭാഗത്ത് യുവതിയെക്കുറിച്ച് കൊല്ലങ്കോട് അഗ്നി രക്ഷാസേന ഓഫീസർ മധുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വെള്ളത്തിൽ മുങ്ങി പരിശോധന നടത്തിയെങ്കിലും സൂചന ലഭിച്ചില്ല. തുടർന്ന് സ്കൂബ ടീമിനെയും മുങ്ങൽ വിദഗ്ധരെയും വിവരമറി വിവരമറിയിച്ചു. ഡാമിലേക്ക് ഇറങ്ങിയ യുവതി സമീപത്തുള്ള നെല്ലിയാമ്പതി വനമേഖലയിലുള്ള ചെറുനെല്ലി ആദിവാസി ഉന്നതിയിലെ ആളാണെന്ന് മനസ്സിലായ വനം അധികൃതർ ചെറുനെല്ലി ആദിവാസി ഉന്നതിയിലുള്ളവരുമായി ബന്ധപ്പെട്ട അന്വേഷിച്ചപ്പോഴാണ് യുവതി ഉന്നതിയിൽ എത്തിയ കാര്യം അറിഞ്ഞത്. ഇതോടെ രണ്ടുമണിക്കൂറിലേറെ പോലീസ്, അഗ്നിരക്ഷാസേന, വനം വകുപ്പ് ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തിയ ആശങ്കയ്ക്ക് അറുതിയായി.
വിവരമറിഞ്ഞ് പോത്തുണ്ടി ബോയൻ കോളനിയിലെ നിരവധി പേരും പോത്തുണ്ടി അണക്കെട്ടിന്റെ തെക്കേയറ്റത്ത് എത്തി. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതിക്ക് ഡാം പരിസരത്തുനിന്ന് റോഡിലേക്ക് കടക്കാൻ വഴിയില്ലാത്തതിനെ തുടർന്നാണ് ഡാമിലേക്ക് ഇറങ്ങിയതെന്നും തൊട്ടപ്പുറത്ത് കൂടെ വനത്തിലേക്ക് കയറി സ്വന്തം ഉന്നതിയിലേക്ക് കാട്ടിലൂടെ എത്തുകയാണ് ഉണ്ടായത്. കുടുംബ വഴക്കിനെ തുടർന്നാണ് യുവതി അലമുറയിട്ട് കരഞ്ഞ ഡാമിന് മുകളിലൂടെ ഓടി നടന്നത്. യുവതി സ്വന്തം ഉന്നതിയിൽ എത്തിയ വിവരം ഉറപ്പാക്കിയ വനം അധികൃതർ സ്കൂബ ടീമിനെയും മറ്റും വരേണ്ടതില്ലെന്ന് അറിയിച്ച് മടങ്ങി.









