ഭർത്താവിൻറെ സ്നേഹം കുറഞ്ഞു. തന്നോടും കുഞ്ഞിനോടും അവഗണന
ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്
പാലക്കാട് ∙ പുതുപ്പരിയാരം പൂച്ചിറയിൽ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. തന്നെയും ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയെയും അനൂപ് അവഗണിക്കുന്നുവെന്നും തങ്ങളോട് സ്നേഹം കുറഞ്ഞുവെന്നും പൊലീസിനു ലഭിച്ച കുറിപ്പിൽ പറയുന്നു. പ്രതീക്ഷിച്ച ജീവിതം ലഭിച്ചില്ലെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ, മറ്റു ഗുരുതര ആരോപണങ്ങൾ കുറിപ്പിൽ ഇല്ലെന്നും പൊലീസ് പറഞ്ഞു. മാട്ടുമന്ത ചൊളോട് സ്വദേശി പരേതനായ സുന്ദരന്റെ മകൾ മീരയെ (32) ഭർത്താവ് അനൂപിന്റെ വീട്ടിൽ ബുധനാഴ്ച രാവിലെ ആറോടെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.
മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിശദ അന്വേഷണം വേണമെന്നും അമ്മ സുശീല ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹേമാംബിക നഗർ പൊലീസ് വിശദ പരിശോധന നടത്തിയത്. അമ്മയുടെ മൊഴിയും രേഖപ്പെടുത്തി. യുവതിയുടേത് ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെയാണു പൊലീസ്.
ശരീരത്തിൽ മർദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്നും ഹേമാംബിക നഗർ ഇൻസ്പെക്ടർ ഹരീഷ് പറഞ്ഞു. ഇതുവരെ അനൂപിനെയോ കുടുംബാംഗങ്ങളെയോ പൊലീസ് ചോദ്യംചെയ്തിട്ടില്ല. സ്വർണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 9നു രാത്രി മീര മാട്ടുമന്തയിലെ സ്വന്തം വീട്ടിലേക്കു വന്നിരുന്നു.
മീരയുടെ ആവശ്യപ്രകാരം അനൂപ് എത്തി രാത്രി പതിനൊന്നോടെ തിരിച്ച് പൂച്ചിറയിലെ വീട്ടിലേക്കു പോയെന്നും ബന്ധുക്കൾ പറഞ്ഞു.
രണ്ടുമാസം മുൻപ് സമാനമായി ഇരുവരും വഴക്കുകൂടി മീര വീട്ടിലേക്കു വന്നിരുന്നുവെന്നും ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് അനൂപിനൊപ്പം പൂച്ചിറയിലേക്ക് പോയിരുന്നുവെന്നും മീരയുടെ ബന്ധുക്കൾ പറയുന്നു. ഭർത്താവും അനൂപും അമ്മ പങ്കജവും ചേർന്നാണു മീരയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചത്.
പ്രണയത്തിലായിരുന്ന ഇരുവരും ഒരു വർഷം മുൻപാണു വിവാഹിതരായത്. മീരയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. അനൂപിന്റെയും രണ്ടാം വിവാഹമാണിത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നാണു വിവരം.









