പാലക്കാട്.കടമ്പഴിപ്പുറംഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കല്ലുവഴി വാളക്കോട്ടിൽ ശരത് (27) ആണ് അറസ്റ്റിലായത്.പുല്ലുണ്ടശ്ശേരി കാവിൽപാടം രാജേഷിന്റെ ഭാര്യ ആതിര (27)യെ കഴിഞ്ഞ 26ന് ആണു കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രാജേഷ് വിദേശത്താണ്.
ആതിരയും ശരത്തും മുന്നോർക്കോട് സ്കൂളിൽ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം മുതലെടുത്ത് ആതിരയുടെ ആറര പവൻ സ്വർണം ശരത് പണയം വയ്ക്കാൻ വാങ്ങിയിരുന്നു. ഇതു തിരിച്ചു കൊടുത്തിട്ടില്ലെന്നും തന്റെ മരണത്തിന് ഉത്തരവാദി ശരത് ആണെന്ന് ആത്മഹത്യാ കുറിപ്പിൽ യുവതി വ്യക്തമാക്കിയിരുന്നതായും പൊലീസ് പറഞ്ഞു.
ബൈക്കിൽ യാത്ര ചെയ്തു മാലപൊട്ടിക്കൽ നടത്തിയത് ഉൾപ്പെടെ ഒട്ടേറെ മോഷണക്കേസുകൾ ശരത്തിന്റെ പേരിൽ വിവിധ ജില്ലകളിലായി ഉണ്ട്.
ശ്രീകൃഷ്ണപുരം എസ്ഐ കെ.വി. സുധീഷ് കുമാറും സംഘവും ആണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസ്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.










