മങ്കുറുശ്ശിയിലെ മരണം വയോധികയുടേത് കൊലപാതകമെന്നു പൊലീസ്
പാലക്കാട് :പത്തിരിപ്പാല മാങ്കുറുശ്ശിയിലെ വീട്ടിൽ വയോധികയെയും ഭർതൃസഹോദരനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർതൃസഹോദരൻ തൂങ്ങിമരിച്ചെന്ന നിഗമനത്തിലാണു മങ്കര പൊലീസ്. കഴിഞ്ഞദിവസമാണ് മാങ്കുറുശ്ശി പങ്കജ് നിവാസിൽ പരേതനായ വാസുവിന്റെ ഭാര്യ പങ്കജം (83), ഭർതൃസഹോദരൻ രാജൻ (80) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാജനെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിലും പങ്കജത്തെ കിടപ്പുമുറിയിൽ നിലത്തു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇരുവരും രോഗബാധിതരായതിനാൽ ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു ആദ്യ നിഗമനം. പങ്കജത്തിന്റെ കിടപ്പുമുറിയിൽ നിന്നു മങ്കര പൊലീസിന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിരുന്നു.
ആത്മഹത്യക്കുറിപ്പിൽ ഇരുവരും ഒപ്പിട്ടിട്ടുണ്ടെങ്കിലും പങ്കജത്തിന്റേത് യഥാർഥ ഒപ്പുതന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന വേണ്ടിവരും. പങ്കജത്തെ കിടപ്പുമുറിയിൽ വച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജൻ തൂങ്ങിമരിച്ചതാകാമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തതവരികയുള്ളുവെന്നും സർക്കിൾ ഇൻസ്പെക്ടർ എ.പ്രതാപൻ പറഞ്ഞു.
മധ്യപ്രദേശിലെ ഭിലായിയിൽ ജോലിചെയ്തിരുന്ന ഇവർ വിരമിച്ച ശേഷം വർഷങ്ങളായി മാങ്കുറുശ്ശിയിൽ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു.
പങ്കജത്തിന്റെ മരുമകളും കൂടെ താമസിക്കുന്നുണ്ട്. ദുബായിൽ ജോലിചെയ്യുന്ന മകൻ രാജേഷും കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. ഇദ്ദേഹം കുടുംബസമേതം തമിഴ്നാട്ടിലേക്കു വിനോദയാത്ര പോയപ്പോഴാണ് ഇരുവരുടെയും മരണം.
തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം രണ്ടു മൃതദേഹങ്ങളും മാങ്കുറുശ്ശിയിലെ വീട്ടിലെത്തിച്ചു. സംസ്കാരം പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.









