രാമശ്ശേരിയിൽ ബിജെപി-സിപിഎം സംഘർഷം; മൂന്ന് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു: കണ്ടാലറിയാവുന്ന 50 സിപിഎം പ്രവർത്തകർക്ക് എതിരേ കേസ്
പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച
ശനിയാഴ്ച രാമശ്ശേരിയിൽ ബിജെപി-സിപിഎം
സംഘർഷം. എലപ്പുള്ളി പഞ്ചായത്ത് ഭരണം പിടിച്ച
സിപിഎം പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി
ബിജെപി ജയിച്ച രാമശ്ശേരി വാർഡിൽ എത്തിയതും
തുടർസംഭവങ്ങളുമാണ് സംഘർഷത്തിൽ
കലാശിച്ചത്. ബിജെപി പ്രവർത്തകരായ
മൂന്നുപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.
ബിജെപിയുടെ പരാതിയിൽ 50 സിപിഎം
പ്രവർത്തകർക്കെതിരേ കസബ പോലീസ്
കേസെടുത്തതായി സിഐ പറഞ്ഞു. ശനിയാഴ്ച
ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു
സംഘർഷമുണ്ടായത്.
പഞ്ചായത്ത് ഭരണം ലഭിച്ചതോടെ ഉച്ചയോടെയാണ്
എൽഡിഎഫിന്റെ ആഹ്ലാദപ്രകടനം തുടങ്ങിയത്.
എന്നാൽ രാമശ്ശേരി വാർഡ് ഭരണം പിടിച്ച ബിജെപി
ആഹ്ലാദപരിപാടികൾക്കായി
തയ്യാറെടുക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ
പ്രകടനം രാമശ്ശേരിയിലേക്ക് കടന്നുവന്നത്. ബൈക്ക്
റാലിയായാണ് പ്രകടനം എത്തിയത്. തുടർന്നാണ്
സംഘർഷവും ഉടലെടുത്തത്.
ബിജെപിയുടെ പരിപാടികൾക്കായി ബോക്സ്
കെട്ടിക്കൊണ്ടിരിക്കുകയായിരുന്നവരെ
പ്രകോപിപ്പിച്ചതാണ് സംഘർഷത്തിൽ
കലാശിച്ചതെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.
തൊട്ടടുത്ത വീടുകളിലേക്ക് ഓടിക്കയറിയ
പ്രവർത്തകരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചെന്നും
പ്രവർത്തകർ പരാതിപ്പെട്ടു. പ്രവർത്തകരായ
ശ്രീനിവാസൻ, സഞ്ജയ് ലാൽ, രാജേഷ്
എന്നിവർക്കാണ് പരിക്കേറ്റത്.
അതേസമയം, പ്രകടനവുമായി സിപിഎം
പ്രവർത്തകർ എത്തിയപ്പോൾ ബിജെപി കൊടി
കാണിച്ച് പ്രകോപനമുണ്ടാക്കുകയായിരുന്നെന്ന്
സിപിഎം പ്രവർത്തകരും ആരോപിച്ചു. എന്നാൽ
ബിജെപിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 50
പേർക്കെതിരേയും കേസെടുത്തതായി കസബ
പോലീസ് പറഞ്ഞു.
ഇതിനിടെ സ്ഥലത്ത് ഗിരീഷ് കടുന്തുരുത്തി
എന്നയാളുടെ വീടിന് നേരെയും കല്ലേറുണ്ടായി.
സിപിഎം ആഹ്ലാദപ്രകടനത്തിൽ മകനും
പങ്കെടുത്തിരുന്നെന്നും ബിജെപി പ്രവർത്തകർ
സംഘടിച്ചെത്തി വീടിന് നേരെ
കല്ലെറിയുകയായിരുന്നെന്നും ആരോപിച്ച് ഗിരീഷ്
പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.









