ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിൽ ചെയർപേഴ്സണ്‍, ഡെപ്യൂട്ടി ചെയർമാൻ സ്ഥാനങ്ങളിലേക്ക് ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ സിപി എമ്മിൽ തീരുമാനമായില്ല. പ്രാഥമിക ചർച്ചയിലും ആലോചനയിലും ഒന്നിലധികം പേരുകൾ ഉയർന്നു വന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്.
കഴിഞ്ഞ കൗണ്‍സിലിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ ടി. ലത, മുൻ കൗണ്‍സിലറും 29 വാർഡിൽ നിന്നും ജയിച്ച ജാനകി ദേവി, പത്തൊന്‍പതാം വാർഡിൽ നിന്നും വിജയിച്ച പുഷ്പലത, രണ്ടാം വാർഡിൽ നിന്നും വിജയിച്ച സബിത, ഒന്‍പതാം വാർഡിൽ നിന്നും വിജയിച്ച സുനീറ മുജീബ് എന്നിവരുടെ പേരുകളാണ് ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് ഉയർന്നുവന്നിട്ടുള്ളത്.
ഇതിൽ ആരെ ചെയർപേഴ്സണാക്കണമെന്ന കാര്യത്തിൽ ഏകാഭിപ്രായം ആയിട്ടില്ല. മേൽപ്പറഞ്ഞ വിവിധ കൗണ്‍സിലർമാർക്ക് വേണ്ടി പാർട്ടി നേതാക്കന്മാർ പക്ഷം പിടിക്കുന്നതും നേതൃത്വത്തിന് തലവേദനയായി. ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് പതിനൊന്നാം വാർഡിൽ നിന്നും ജയിച്ച കെ. , മുപ്പത്തിയാറാം വാർഡിൽ നിന്നും വിജയിച്ച കെ. അബ്ദുൾ നാസർ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇതിൽ രാജേഷ് സിപിഎം പാലപ്പുറം ലോക്കൽ സെക്രട്ടറിയും ഒറ്റപ്പാലം ഏരിയാ അംഗവുമാണ്.