ആളില്ലാ കൊടുവായൂർ അങ്ങാടി
പാലക്കാട്
രണ്ടാം തരംഗത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത് തിരക്കുള്ള അങ്ങാടികളെ ആശങ്കയിലാഴ്ത്തുന്നു.
ആദ്യഘട്ടത്തിൽ ക്ലസ്റ്ററായി മാറിയ പട്ടാമ്പി മാർക്കറ്റിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതേസമയം ജില്ലയിലെ ഏറ്റവും വലിയ മാർക്കറ്റായ പാലക്കാട് വലിയങ്ങാടിയിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ നഗരസഭ ഇതുവരെ തീരുമാനിച്ചിട്ടില്ല. നഗരസഭ പരിധിയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ചിലത് മാർക്കറ്റിന് ചുറ്റുമാണ്. തമിഴ്നാട് നിന്ന് എത്തുന്ന ചരക്ക് ലോറികളുടെ ഡ്രൈവർമാരും ജീവനക്കാരും മാസ്ക് പോലും ധരിക്കാതെയാണ് വലിയങ്ങാടിയിൽ വിലസുന്നത്. രാവിലെ നാലുമുതൽ പകൽ 12 വരെയാണ് ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത്. കഴിഞ്ഞവർഷം വ്യാപാരികളിലും ജീവനക്കാരിലും നടത്തിയ പരിശോധനയിൽ കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരുമാസത്തോളം മാർക്കറ്റ് അടച്ചിട്ടു.
പട്ടാമ്പി, കൊടുവായൂർ മാർക്കറ്റുകളിൽ തിരക്ക് കുറഞ്ഞു. ചില്ലറ സാധനങ്ങൾ വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. എന്നാൽ പട്ടാമ്പി മാർക്കറ്റിൽ ഒരേ സമയം ഒരു വാഹനം മാത്രമേ മാർക്കറ്റിനകത്തേക്ക് പ്രവേശിക്കാവു. മാസ്ക്ക് ധരിക്കാതെ എത്തുന്നവർക്ക് മാർക്കറ്റിലേക്കുള്ള പ്രവേശനം നിരോധിച്ചു. എല്ലാ സ്റ്റാളിലും സാനിറ്റെസർ ഉറപ്പാക്കുന്നതിനും സ്റ്റാളുകളിൽ മത്സ്യം വാങ്ങാൻ എത്തുന്നവർ രണ്ട് മീറ്റർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സ്റ്റാൾ ഉടമകൾക്ക് നിർദേശം നൽകി. അതോടൊപ്പം തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയരാവാൻ മാർക്കറ്റിലെ മുഴുവൻ തൊഴിലാളികൾക്കും നഗരസഭ നിർദേശം നൽകി.