പുനർവിചാരണ പോര; പൊലീസിൽ വിശ്വാസമില്ല, സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ
മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കുടുംബം
പാലക്കാട്: വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ. കേസിൽ തുടരന്വേഷണം പൊലീസ് നടത്തുന്നതിൽ വിശ്വാസമില്ലെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. പുനർ വിചാരണ കൊണ്ടുമാത്രം പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്ന് വാളയാർ സമരസമിതി നേതാക്കൾ പ്രതികരിച്ചു.
വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് റദ്ദു ചെയ്ത വിധിയെ സ്വാഗതം ചെയ്ത പെൺകുട്ടികളുടെ മാതാപിതാക്കൾ കേസിൽ സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്.
കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനമുയർന്ന പശ്ചാത്തലത്തിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഉടൻ മുഖ്യമന്ത്രിയെ കാണും.
വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് വാളയാർ സമരസമിതിയും ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണമോ ഹൈകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നാണ് സമരസമിതിയുടെ നിലപാട്. പുനർവിചാരണ കൊണ്ടുമാത്രം പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലായെന്നും സമരസമിതി നേതാക്കൾ പ്രതികരിച്ചു.