പക്ഷി സർവ്വേ നടത്തി.
പാലക്കാട്: തിരുവിഴാംകുന്ന് Kerala Veterinary and Animal Sciences University കാമ്പസിൽ പ്രകൃതി സംരക്ഷരുടെയും പക്ഷി നിരീക്ഷകരുടെയും കൂട്ടായ്മയായ പാലക്കാട് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ (NHSP) ആഭിമുഖ്യത്തിൽ മാർച്ച് ആറിനും ഏഴിനും പക്ഷി സർവേ നടത്തി.
പ്രശസ്ത പക്ഷി നിരീക്ഷകരായ അഡ്വ. നമശിവായൻ, വേണുഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച NHSP സംഘടിപ്പിക്കുന്ന ആദ്യത്തെ പക്ഷി സർവേ NHSP കമ്മിറ്റി അംഗങ്ങൾ ആയ പ്രവീൺ വി, രവി കാവുങ്കൽ, കന്നുകാലി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. സൂരജ് പി.ടി എന്നിവർ ചേർന്നാണ് ഏകോപിപ്പിച്ചത്.
പ്രേംചന്ത് രഘുവരൻ, നോവൽകുമാർ എം.എസ്, വിവേക് സുധാകരൻ, സയീദ് അൻവർ അലി, ഡോ. അൻവറുദ്ദീൻ, സ്മിത സി.കെ, അശ്വതി എന്നിവരുൾപ്പെടെ സംസ്ഥാനത്തെ 20 അംഗ പക്ഷിനിരീക്ഷക സംഘമാണ് സർവേയ്ക്ക് നേതൃത്വം നൽകിയത്.
വൈവിധ്യമാർന്ന ആവാസ വ്യവസ്ഥകളുള്ള 430 ഏക്കർ കാമ്പസ് ജീവജാലങ്ങളുടെ പറുദീസയാണ്. സർവേയിൽ 140 ഓളം പക്ഷി ഇനങ്ങളെ കണ്ടെത്തി. പാലക്കാട് അപൂർവ്വമായി മാത്രം കാണപ്പെടുന്ന കിന്നരി പ്രാപ്പരുന്തിനെ (Black Baza) കണ്ടെത്തിയത് സർവേയുടെ പ്രധാന സവിശേഷതയാണ്. ഹിമാലയത്തിൽ പ്രജനനം നടത്തുകയും ശൈത്യകാലത്ത് കേരളത്തിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ത്ഥാനങ്ങളിലും ദേശാടനത്തിന് എത്തുകയും ചെയ്യുന്ന ഇവ തട്ടേക്കാട്, കളമശ്ശേരി എന്നിവിടങ്ങളിൽ ആണ് സാധാരണ കാണാറുള്ളത് . കൂടാതെ നീലച്ചെമ്പൻ പാറ്റപിടിയൻ (Blue throated Flycatcher), കുറിത്തലയൻ ഇലക്കുരുവി (Western Crowned Warbler), പുല്ലുപ്പൻ(Lesser Coucal), കാട്ടുമൂങ്ങ (Spot Bellied Eagle Owl) എന്നിവയാണ് രേഖപ്പെടുത്തിയ മറ്റ് പ്രധാന പക്ഷികൾ.
23 ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങളുടെയും 15 ഫാം പ്ലാറ്റ്ഫോമുകളുടെയും അന്താരാഷ്ട്ര പങ്കാളിത്തമുള്ള ഗ്ലോബൽ ഫാം പ്ലാറ്റ്ഫോം നെറ്റ്‌വർക്കിന്റെ ഭാഗമായ “സൈലന്റ് വാലി ഫാം പ്ലാറ്റ്ഫോമിൽ” തങ്ങളുടെ പ്രോജക്ട് വർക് നടത്താൻ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഇപ്പോഴത്തെ പക്ഷി സർവേയുടെ റിപ്പോർട്ട് സഹായകമാകും