പാലക്കാട്.സി.പി.ഐ.എം നേതാവും മുന്‍മന്ത്രിയുമായ എകെ ബാലന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ നിയമനം. എ കെ ബാലന്‍റെ ഭാര്യ ഡോ. പി.കെ ജമീലയെ സംസ്ഥാന ആസൂത്രണ ബോര്‍ഡിലാണ് സര്‍ക്കാര്‍ നിയമിച്ചത്. വിദഗ്ധ അംഗമായിട്ടാണ് ജമീലയുടെ നിയമനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആസുത്രണ ബോർഡ് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തരൂർ നിയമസഭാ സീറ്റിൽ മന്ത്രി എ.കെ ബാലന്‍റെ പിൻഗാമിയായി ഭാര്യ ഡോ. പി.കെ ജമീലയെ നിശ്ചയിച്ചെങ്കിലും വിവാദമായതോടെ തീരുമാനം പിന്‍വലിച്ചിരുന്നു. ഇവിടെ പി.പി സുമോദിനെയാണ് സി.പി.എം മത്സരിപ്പിച്ചത്.
: മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനും പ്രൊഫ. വി.കെ രാമചന്ദ്രന്‍ വൈസ് ചെയര്‍പേഴ്‌സണുമായാണ് ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഡ്വ. ആന്‍റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെ നിശ്ചയിച്ചു. എ കെ ബാലന്‍റെ ഭാര്യ ഡോ. പി. കെ ജമീലക്ക് പുറമേ പ്രൊഫ. മിനി സുകുമാര്‍, പ്രൊഫ. ജിജു. പി. അലക്‌സ്, ഡോ. കെ. രവിരാമന്‍ എന്നിവരെയും വിദഗ്ധ അംഗങ്ങളായി തെരഞ്ഞെടുത്തു. പാര്‍ട് ടൈം വിദഗ്ധ അംഗങ്ങളായി പ്രൊഫ. ആര്‍.രാമകുമാര്‍, വി നമശിവായം, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര എന്നിവരെ നിശ്ചയിച്ചു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാവും. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയാണ്.