സ്വന്തം ജീവൻ കൊടുത്തും വാസയോഗ്യം സംരക്ഷിക്കാൻ തയ്യാറുള്ള ലക്ഷദ്വീപ് നിവാസികൾക്ക് കരുത്താവുന്നതാണ് കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൻ്റെയും അവിടുത്തെ ജനങ്ങളുടെയും ശാന്തിയും ജനാധിപത്യവും നശിപ്പിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യത്തെ കേരളവും പിന്താങ്ങുന്ന പ്രമേയം ഭരണ-പ്രതിപക്ഷ ഒത്തൊരുമയോടെ അവതരിപ്പിച്ചത് മലയാളിയുടെ അന്തസ് ഉയർത്തുന്നതായി.
ചട്ടം 118 അനുസരിച്ചുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ആണ് അവതരിപ്പിച്ചത്. ഇന്ന് ലക്ഷദ്വീപിൽ കാണുന്ന തരത്തിലുള്ള അധികാര ദുരുപയോഗം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിക്കാതിരിക്കാനുള്ള കരുതലായി കേരളം ലക്ഷദ്വീപിൻ്റെ പ്രതിഷേധത്തെ കാണുന്നു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന ആവശ്യം പ്രമേയത്തിൽ ഉൾക്കൊള്ളിച്ചത് ഇതിന് തെളിവായി. പൗരത്വനിയമഭേദഗതിക്കെതിരേയും നിലപാട് സ്വീകരിച്ചതും അന്യായത്തിനെതിരേ ശബ്ദിക്കുക എന്ന നയം ഭരണ-പ്രതിപക്ഷം ഉയർത്തിപ്പിടിക്കുന്നുവെന്നതിൻ്റെ തെളിവാണ്. ഇന്ന് അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്ര സർക്കാറിനെ നേരിട്ട് വിമർശിക്കാത്തത് കോൺഗ്രസും മുസ്ലിം ലീഗും ചൂണ്ടിക്കാട്ടിയത് ഉണർന്ന് പ്രവർത്തിക്കുന്ന പ്രതിപക്ഷത്തിൻ്റെ സാന്നിധ്യമായി മാറുകയും ചെയ്തു. തുടർഭരണത്തിലും സംഘപരിവാർ ആശയങ്ങളെ തുറന്ന് എതിർക്കാൻ പരിമിതിയുണ്ടെന്ന പിണറായി സർക്കാർ നയം നിലനിൽക്കുമ്പോഴും മണ്ണും വീടും ശാന്തിയും കാത്തുരക്ഷിക്കാൻ നിലവിളിക്കുന്ന ജനതയോട് പ്രമേയത്തിലൂടെ ഐക്യപ്പെടാൻ കാണിച്ച താത്പര്യം പ്രശംസനീയം തന്നെ. സംഘപരിവാർ അജൻഡകൾക്കെതിരേ വി ഡി സതീശൻ വിരൽ ചൂണ്ടുന്നത് മതേതര മൂല്യങ്ങൾക്ക് നൽകുന്ന സംരക്ഷണം ചെറുതല്ല. പ്രത്യേകിച്ച് ക്രൂരനായ ഭരണാധികാരിയുടെ കാവി അജൻഡകൾക്ക് സ്വീകാര്യത കിട്ടുന്ന ഇക്കാലത്ത്. ലക്ഷദ്വീപുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട രാഷ്ട്രീയാതീതമായ പ്രമേയം ‘ഞങ്ങളെ ഒന്ന് ജീവിക്കാൻ വിടൂ’ എന്ന സങ്കടക്കടലിരമ്പുന്ന നിലവിളികൾക്കുള്ള ആശ്വാസമാവുകയാണ്. അഡ്മിനിസ്ടേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ വിവാദ ഉത്തരവുകളും അബ്ദുല്ലക്കുട്ടിമാരുൾപ്പെടെയുള്ള മലയാളി സംഘികളുടെ ന്യായീകരണവും അറബിക്കടലിൽ എറിയുന്ന കാലം അതിവിദൂരമല്ല. ചൈന ടിബറ്റിനോട് ചെയ്യുന്ന അധിനിവേശമാണ് ലക്ഷദ്വീപുകാരുടെ മേൽ മോദി – അമിത്ഷാ- പ്രഫുൽ കൂട്ടുകെട്ടുകൾ കാവിയുടെ മറവിൽ ചെയ്യുന്നത്. ഇതിനെതിരെയുള്ള കേരളജനതയുടെ നിലപാട് ഉറച്ചതായിരിക്കും. ഭരണ-പ്രതിപക്ഷ ഐക്യത്തിൻ്റെ ശക്തി രാജ്യം തിരിച്ചറിയുക തന്നെ ചെയ്യും. ജയ് ഹിന്ദ്.










