പോലീസുകാർക്കിടയിലെ കലാകാരനും കലാകാരന്മാർക്കിടയിലെ പോലീസ് ഉദ്യോഗസ്ഥനും
പാലക്കാട്: പോലീസുകാർക്കിടയിലെ കലാകാരനും കലാകാരന്മാർക്കിടയിലെ പോലീസ് ഉദ്യോഗസ്ഥനുമാണ് പാലക്കാട് ട്രാഫിക് വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ എം. ഹംസ.സേവനമനുഷ്ഠിച്ച പോലീസ് സ്‌റ്റേഷനുകളിലെല്ലാം അദ്ദേഹം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും പ്രദേശത്തെ നിര്‍ധന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ജനമൈത്രിക്ക് കീഴിൽ വ്യത്യസ്ത ജനകീയ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ജീവിത വഴികളില്‍ ഉറച്ച കാല്‍മുദ്ര പതിച്ച്,അപ്രാപ്യമെന്ന് കരുതിയിരുന്ന
പലതും നേടുന്നതിനും സമൂഹത്തിന് ഗുണകരമായ ചിലതൊക്കെ ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു.
പോലീസ് സേനയ്ക്ക് അകത്തും പുറത്തും ജനകീയ ഇടപെടലുകൾ നടത്തിയ വണ്ടാഴി പഞ്ചായത്ത് മുടപ്പല്ലൂർ മംഗലംഡാം അംബാന്റെ വീട്ടിൽ എം.ഹംസ എന്ന നിയമപാലകന്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഇന്നാണ് വിരമിക്കുന്നത്.
നല്ലൊരു അഭിനേതാവും ഗായകനും കൂടിയാണ്.കേരള പോലീസിനു വേണ്ടി പുറത്തിറക്കിയ’ഒപ്പമുണ്ട്’,’ഒരു പൂവിന്റെ പുഞ്ചിരി’
തുടങ്ങിയ ഷോർട്ട് ഫിലിമിലും സന്ദേശാത്മക ബോധവൽക്കരണ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
സര്‍വീസില്‍ എത്തിയിട്ട് 34 വർഷം പിന്നിട്ടു.അന്നുമുതല്‍ കാക്കിയുടെ മഹത്വം എന്താണെന്ന് തിരിച്ചറിഞ്ഞ് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം.
ലോക്ക് ഡൗണ്‍ പ്രവര്‍ത്തനങ്ങളില്‍ രാപ്പകലില്ലാതെ ജനങ്ങള്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്നു.
മാത്രമല്ല,തെരുവിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടുപിടിച്ച് വിശപ്പകറ്റാനും ശ്രമിച്ചു.മരുന്നും വസ്ത്രവും നൽകിയും കുളിപ്പിച്ചും
കരുണാര്‍ദ്രമായ കരുത്തും കൂട്ടായ്മയും ഈ മനുഷ്യസ്നേഹി പ്രകടമാക്കി.
ഇതിനെല്ലാം കഴിഞ്ഞത് സഹപ്രവർത്തകരുടെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണെന്ന് ഹംസ പറയുന്നു.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ പുതിയ ദിശ നൽകുന്നതായി.
പാട്ടു പാടിയും കവിത ചൊല്ലിയും കുട്ടികളെ കയ്യിലെടുക്കുന്നതായിരുന്നു ക്ലാസ്.
ലോക്ക് ഡൗൺ കാലത്ത് മാത്രമാണ് പ്രവർത്തനങ്ങളിൽ കുറവുണ്ടായത്.
ഉന്നത ഉദ്യോഗസ്ഥരുടെ വിശ്വസ്ഥനായിരുന്നു ഈ പോലീസ് ഓഫിസര്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും പാവങ്ങളോടും കരുണകാണിക്കുമ്പോൾ നമ്മുക്ക് കിട്ടുന്ന ആത്മ സംതൃപ്തിയാണ് അവാര്‍ഡുകള്‍ എന്ന് ഈ നിയമപാലകൻ കരുതിപ്പോന്നു.
ജില്ലാ ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡ്യൂട്ടിയിലിരിക്കെ കോവിഡ് സമയത്തെ കുട്ടികളുടെ വിരസത മാറ്റാൻ സ്‌കൂൾ വിദ്യാർത്ഥി കൾക്കായി ഓൺലൈനായി കാവ്യാലാപനമത്സരം,കരോക്കെ സിനിമാഗാനാലാപന മത്സരം ,പോലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കുമായി കരോക്കെ ഗാനാലാപനമത്സരം എന്നിവ നടത്തുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചത്, ജനമൈത്രി പോലീസ് സംസ്ഥാന നോഡൽ ഓഫീസറുടെ പ്രത്യേക പ്രശംസക്ക് പാത്രമായി.
ജനമൈത്രി ബീറ്റ് ഓഫീസർമാരുമായി ചേർന്ന് വിവിധ സ്റ്റേഷൻ പരിധികളിൽ ജനങ്ങളുമായുള്ള സമ്പർക്കം ഉറപ്പിക്കാനുതകുന്ന നിരവധി പരിപാടികളിൽ സംബന്ധിച്ചു.
സംഘടനാ പ്രവർത്തനത്തിൽ കെ പി എ,കെപിഒഎ സംഘടനകളിൽ ജില്ലാ സംസ്ഥാന കമ്മിറ്റി മെമ്പർ ആയി പ്രവർത്തിച്ചു.
പെരിങ്ങോട്ടുകുറിശ്ശി ആസ്ഥാനമായ ദയ ചാരിറ്റബിൾ ട്രസ്റ്റിലും കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
വിരമിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഈ നിയമ പാലകൻ സേവനത്തിൽ തന്നെയാണ്.