പല്ലാവൂർ:- മലമ്പുഴ ഇറിഗേഷൻ പദ്ധതിയിലുൾപ്പെട്ട കൊടുവായൂർ സെക്ഷൻ., കുനിശ്ശേരി എൽ. ബി. സി. നമ്പർ 1 മെയിൻ കനാലിന്റെ പല്ലാവൂർ-കുനിശ്ശേരി റോഡിനു കുറുകെ ഭൂമിക്കടിയിൽ സ്ഥാപിച്ചിരിക്കുന്ന സൈഫണിന് കേടുപാടുകൾ സംഭവിച്ച്, റോഡു തകർന്ന് കർഷകർക്കും, യാത്രക്കാർക്കും ദുരനുഭവങ്ങളും, അപകടങ്ങളും സൃഷ്ടിക്കുന്നു. ആലത്തൂരിൽ നിന്നും കൊല്ലങ്കോടിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള മാർഗത്തിലാണ് ഈ തകർച്ച സംഭവിച്ചിരിക്കുന്നത്.കാലപ്പഴക്കത്തേക്കാളധികം, അമിതഭാരം കയറ്റിപ്പോകുന്ന ഒട്ടനവധി വാഹനങ്ങൾ സൈഫണിൻ്റ തകർച്ചയുടെ മുഖ്യ കാരണമായി ഏവരും വിലയിരുത്തുന്നു. പല്ലാവൂർ ചിന്മയ വിദ്യാലയത്തിലേക്കും, ആലത്തൂർ ഭാഗത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും, മറ്റിടങ്ങളിലേക്കും ഇതുവഴി യാത്ര ചെയ്യുന്ന നിരവധിപേർ മിക്കപ്പോഴും റോഡിന്റെ ഈ തകർന്ന ഭാഗങ്ങളിൽ പലപ്പോഴും അപകടഭീഷണി നേരിടുന്നു.
ഒരു വർഷം മുമ്പ് കേടുപാടുകൾ സംഭവിച്ച ഈ സൈഫൺ, മേലുദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ താൽക്കാലികമായി ശരിയാക്കിയെങ്കിലും, കുറച്ചുദിവസങ്ങൾക്കകം വീണ്ടും തകരാറിലായെന്നും, ഇതേക്കുറിച്ച് ഇറിഗേഷൻ വകുപ്പ് അധികൃതരോട് പരാതി അറിയിക്കുകയും ചെയ്തിരുന്നുവെന്നും,
പ്രമുഖ പത്രങ്ങളിൽ ഒരു വർഷംമുമ്പ് ഇത് വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നതായും ഏവരും പറയുന്നു.
ഈ തകർച്ചമൂലം, പല്ലാവൂർ മഠത്തിൽപാടം, പ്ലാച്ചിക്കാട്,മാടംപാറ,കുനിശ്ശേരി,വെണ്ണക്കോട്,ചെങ്കാരം,നരിപ്പൊറ്റ,തൃപ്പാളൂർ തുടങ്ങി എരിമയൂർ പഞ്ചായത്തിലെ ഭാഗികമായുള്ള കൃഷിസ്ഥലങ്ങളടക്കം അഞ്ഞൂറ് ഹെക്ടറിലധികം കൃഷിക്കുള്ള വെള്ളത്തിൻ്റെ ലഭ്യതയും, കുനിശ്ശേരി-പല്ലാവൂർ റൂട്ടിലെ ഗതാഗതവും ആശങ്കയുളവാക്കുന്നുവെന്ന ഈ പരാതി ആലത്തൂർ
എം എൽ എ ശ്രീ.കെ.ഡി.പ്രസേനൻ അവർകളെ അറിയിച്ചിരുന്നതായി കുനിശ്ശേരി തെക്കേപ്പാടം സമിതി സെക്രട്ടറി.സുരേഷും, ചെങ്കാരം സമിതി സെക്രട്ടറി മോഹനനും പറയുന്നു.
എന്നാൽ കനാലിലൂടെ ജലസേചനം നടക്കുന്ന സമയത്ത് സൈഫൺ പൊട്ടിയ ഭാഗത്ത് റോഡിൽ അപകടസൂചനയുള്ള ഫ്ളക്സ് ബോർഡുകളും, ഡ്രമ്മും നിരത്തിവക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു. ജലസേചനമില്ലാത്ത സമയത്ത് പലരും ഈ ഡ്രമ്മുകൾ മാറ്റിവയ്ക്കുന്നത് തകർച്ചക്കും കാരണമാവുന്നുവെന്ന് പല്ലാവൂർ മഠത്തിൽപാടം സമിതി സെക്രട്ടറി കുട്ടൻ എന്ന രാമൻകുട്ടി പറയുന്നു. സൈഫൺ പൊട്ടിയ പ്രദേശം നെന്മാറ നിയോജക മണ്ഡലത്തിലെ പല്ലശ്ശന പഞ്ചായത്ത് ഏരിയയിലും, ഈകനാലിൻ്റെ തകർന്ന ഭാഗത്തിനപ്പുറം ജലസേചനത്തിനായി ഈകനാലിനെ ആശ്രയിക്കുന്നവർ ഭൂരിഭാഗവും ആലത്തൂർ നിയോജക മണ്ഡലത്തിലെ എരിമയൂർ പഞ്ചായത്തിലെ കർഷകരുമാണ്. ഈ സൈഫണിൻ്റെ കേടുപാടുകൾ തീർത്ത് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.