കരിമ്പ: പാലക്കാട് – കോഴിക്കോട് ദേശീയപാത പനയംപാടത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേലാർകോട് ചാട്ടറപറമ്പിൽ രതീഷിന്റെ ഭാര്യ ധന്യയും വിടവാങ്ങി. ഇന്ന് പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു അന്ത്യം. രതീഷ് അന്നേ ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഇതോടെ ഇവരുടെ മക്കളായ അമർനാഥ് (5) ആരവ് നാഥ് (2) അനാഥരായി. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റെങ്കിലും, അപകട നില തരണം ചെയ്തു. വിഷു ദിവസം വൈകിട്ട് 4 30ന് കാർ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട് ലോറിയിടിക്കുകയായിരുന്നു. കെട്ടു പണിക്കാരനായ രതീഷ് വിഷുവിന് കാഞ്ഞിരപ്പുഴയിലെ ഭാര്യ വീട്ടിലേക്ക് കുടുംബസമേതം ബൈക്കിൽ വരുമ്പോഴാണ് അപകടമുണ്ടായത്.