വാളയാർ എക്സൈസ് ചെക്പോസ്റ്റിന് എതിർവശം നിർത്തിയിട്ട ലോറികൾക്ക് പിറകിൽ ടിപ്പറിടിച്ച് രണ്ടുപേർ മരിച്ചു. ടിപ്പറിലെ സഹ ഡ്രൈവർ തൃശൂർ കൊടുങ്ങല്ലൂർ താണിക്കപ്പറമ്പ് തിരുവഞ്ചിക്കുളം വീട്ടിൽ രാജന്റെ മകൻ രാജേഷ് (34), ലോറി ഡ്രൈവർ തമിഴ്നാട് വീരരാജപ്പെട്ടി ഷൺമുഖന്റെ മകൻ കുളന്തവേൽ(43) എന്നിവരാണ് മരിച്ചത്. ടിപ്പർ ഡ്രൈവർ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അഭിജിത്(34), മറ്റൊരു ലോറിയിലെ ഡ്രൈവർ കോയമ്പത്തൂർ ഉക്കടം സ്വദേശി ബാലൻ(41) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം ഡിസ്റ്റലറീസിൽനിന്ന് ചെന്നൈ സൈനിക ക്യാന്റീനിലേക്ക് മദ്യവുമായി പോയ ലോറികളും കൊടുങ്ങല്ലൂരിൽനിന്ന് കോയമ്പത്തൂർ ചാവടിയിലേക്ക് നിർമാണ സാമഗ്രികൾ കയറ്റിവന്ന ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 2.30 നാണ് അപകടം. ചെന്നൈയിലേക്ക് മദ്യവുമായി പോയ ലോറികൾ രാത്രി വാളയാർ എക്സൈസ് ചെക്പോസ്റ്റിന് എതിർവശമാണ് നിർത്തിയിട്ടത്. തൊഴിലാളികൾ ഇതിൽ വിശ്രമത്തിലായിരുന്നു. അമിതവേഗത്തിൽ വന്ന ടിപ്പർ ലോറിയുടെ പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി മുന്നോട്ട് നീങ്ങി തൊട്ടുമുന്നിൽ പാർക്ക് ചെയ്ത ലോറിയിൽ ഇടിച്ചു നിന്നു. മുന്നിലെ ലോറിയിൽ ഉറങ്ങിക്കിടന്ന ഡ്രൈവർ കുളന്തവേൽ ക്യാബിനിൽ കുടുങ്ങി തൽക്ഷണം മരിച്ചു.കഞ്ചിക്കോട് നിന്ന് അഗ്നിശമന സേനയും വാളയാർ പൊലീസും എത്തി ക്യാബിൻ വെട്ടി പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
Read more: https://www.deshabhimani.com/news/kerala/news-palakkadkerala-20-12-2020/914530