മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ
മൃതദേഹത്തിന് സമീപമുള്ള പാറയിലും ഡയറിയിലും ഗോപിക മരണത്തിന് കാരണമായ സാഹചര്യങ്ങൾ എഴുതിവെച്ചതായി പൊലിസ് വ്യക്തമാക്കി.
മുതലമട കള്ളിയമ്പാറയിൽ പ്ലസ് ടു വിദ്യാർഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ കലാധരന്റെയും ഷീബയുടെയും മകൾ ഗോപിക (17) ആണ് മരിച്ചത്. കൊല്ലങ്കോട് ബിഎസ്എസ് എച്ച്എസ്എസിലെ വിദ്യാർഥിനിയായിരുന്നു ഗോപിക. രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞിറങ്ങിയ ഗോപികയുടെ മൃതദേഹം, വീടിന് അര കിലോമീറ്റർ അകലെയുള്ള പാറമേട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ വൈകിട്ടാണ് കണ്ടെത്തിയത്.
സ്കൂളിൽ നിന്ന് തിരികെ വരേണ്ട സമയം കഴിഞ്ഞിട്ടും ഗോപികയെ കാണാതായതിനെ തുടർന്ന്, അമ്മ ഷീബ വൈകിട്ട് ആറ് മണിയോടെ മകൾ പതിവായി ഇരിക്കാറുള്ള പാറമേട്ടിലേക്ക് അന്വേഷിച്ചെത്തി. അവിടെ മകളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ട ഷീബ നിലവിളിച്ച് കരഞ്ഞ് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരുടെ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗം ബി. മണികണ്ഠൻ കൊല്ലങ്കോട് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ, മൃതദേഹത്തിന് സമീപത്ത് നിന്ന് ഗോപികയുടെ ബാഗ്, മൊബൈൽ ഫോൺ, ഡയറി എന്നിവ കണ്ടെടുത്തു. മണ്ണെണ്ണ തലയിലൂടെ ഒഴിച്ച് തീ കൊളുത്തിയതാണ് മരണകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
.









