ആളിയാറിൽ നിന്നും ഒട്ടൻ ഛത്രത്തിലേക്ക് വെള്ളം; ഏകദിന ഉപവാസവുമായി കോൺഗ്രസ്
ചിറ്റൂർ : പറമ്പിക്കുളം- ആളിയാർ പദ്ധതിയുടെ ഭാഗമായ ആളിയാർ ഡാമിൽ നിന്നും ഒട്ടൻ ഛത്രത്തിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സമരരംഗത്തേക്ക്. 14/06/2022 വ്യഴാഴ്ച്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ ഏകദിന ഉപവാസം നടത്തിയാണ് സമരത്തിനു തുടക്കം കുറിക്കുന്നത്. സ്ഥിരമായി ജല കരാർ ലംഘനവും പുതിയ പദ്ധതി പ്രഖ്യാപനവും നടത്തിയുമുള്ള തമിഴ്നാടിൻ്റെ ആധിപത്യം തടയാൻ കേരള സർക്കാരിന് കഴിയുന്നില്ല .കേരള സർക്കാരിൻ്റെ ഈ കഴിവുകേട് മുതലെടുത്താണ് ആളിയാർ ഡാമിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ഒട്ടൻ ഛത്രത്തിലേക്ക് തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ ഒരുങ്ങുന്നത്. കുടിവെള്ളത്തിനാണ് എന്ന ന്യായമാണ് എപ്പോഴത്തെയും പോലെ ഇപ്പോഴും ഉന്നയിക്കുന്നത്. ഒട്ടൻഛത്രത്തു നിന്നും ആളിയാറിനെക്കാൾ ആടുത്തുള്ള തിരുമൂർത്തി ഡാമിൽ നിന്നോ അമരാവതി ഡാമിൽ നിന്നോ വെള്ളം കൊണ്ടുപോകാത്തത് ദുരൂഹമാണ്. ആളിയാറിൽ നിന്നു വെള്ളം കൊണ്ടു പോകുമ്പോൾ കേരളത്തിനു അവകാശപ്പെട്ട വെള്ളത്തിൻ്റെ അളവിൽ സ്വാഭാവികമായും കുറവുണ്ടാകും. തിരുമൂർത്തിയിലും അമരാവതിയിലുമുളള വെള്ളത്തിൻ്റെ പൂർണ അവകാശം തമിഴ്നാടിനാണെന്നിരിക്കെ ഇവിടെ നിന്നെടുക്കാത്തത് കേരള സർക്കാരിൻ്റെ കഴിവു കേട് മുതലെടുക്കാമെന്ന തമിഴ്നാടിൻ്റെ ബോധ്യമാണ്.
പി.എ.പി. കരാർ പ്രകാരം കേരളത്തിനു ലഭിക്കേണ്ട 7.25 ടി.എം.സി. വെള്ളം പോലും നേടിയെടുക്കാൻ കഴിയാത്ത പിണറായി സർക്കാർ ഭാരതപ്പുഴ നദീതടത്തെ വരൾച്ച മേഖലയാക്കാൻ കൂട്ടുനിൽക്കുകയാണ്. ഒരു നദീതട പ്രദേശത്തു നിന്നും മറ്റൊരു നദീതട പ്രദേശത്തേക്ക് വെള്ളം നൽകരുതെന്ന സുപ്രീം കോടതി വിധി മറികടന്നാണ് തമിഴ്നാടിൻ്റെ നീക്കം. കാവേരി നദീതട പ്രദേശമായ ഒട്ടൻ ഛത്രത്തിലേക്ക് ഭാരതപ്പുഴ നദിയുടെ ഭാഗമായ ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോകുന്നത് നിയമ ലംഘനമാണ്. കാവേരി നദീതട തർക്ക കേസിൽ തമിഴ്നാടിന് ലഭിക്കുന്ന 404 ടി.എം.സി.വെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച് ഭാരതപ്പുഴയിൽ നിന്നു കുടിവെളളമെന്ന പേരിൽ നടത്താൻ ഒരുങ്ങുന്ന ജലക്കൊള്ള തടയാൻ കോൺഗ്രസ് ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും .
ഭാരത പുഴയെ ആശ്രയിക്കുന്നവരെ പൊതുവിലും ചിറ്റൂർ മേഖലയെ പ്രത്യേകിച്ചും ജലക്ഷാമത്തിലേക്ക് തള്ളിവിടുന്ന നീക്കമാണ്
ഒട്ടൻ ഛത്രത്തിലേക്ക് വെള്ളം കൊണ്ടു പോയാൽ ഉണ്ടാകുക. ആദ്യം കുടിവെള്ളത്തിന് എന്നു പറഞ്ഞ് കൊണ്ടു പോകുന്ന വെള്ളം പിന്നീട് മറ്റ് ആവശ്യങ്ങൾക്കു ഉപയോഗിക്കുമെന്നത് മുൻ കാല അനുഭവങ്ങളാണ്.
പ്രളയവും അതിശക്തമായ മഴയും ലഭിച്ചതുകൊണ്ടു മാത്രം ഏതാനും വർഷങ്ങളായി ജലക്ഷാമം നേരിടാത്ത സ്ഥലങ്ങളെ വിള ഉണക്കത്തിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും തള്ളിവിടുന്ന ഒട്ടൻ ഛത്രം പൈപ്പ് ലൈൻ പദ്ധതി അനുവദിക്കാൻ സാധിക്കില്ല. ഈ വിഷയത്തിൽ കേരള സർക്കാർ കാണിക്കുന്ന തമിഴ്നാട് പക്ഷപാതിത്വം ഉപേക്ഷിക്കണമെന്നും ഭാരതപ്പുഴയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് 14/06/2022 ന് ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തുകയാണ്.