ലഹരിയില്‍ മുങ്ങുന്ന പാലക്കാടോ?
— അസീസ് മാസ്റ്റർ —-
അത്യന്തം വേദനാജനകമായ അവസ്ഥയിലാണ് നമ്മുടെ പാലക്കാടിന്റെ യുവമിഥുനങ്ങള്‍ എത്തി നില്‍ക്കുന്നതെന്ന വസ്തുതയിലേക്കാണ് ലഹരിക്കേസുകള്‍ വിരല്‍ ചൂണ്ടുന്നത്. ഉന്മാദങ്ങള്‍ക്ക് പിറകേ പോകുന്നവര്‍ക്കിടയിലേക്ക്, പ്രായ ലിംഗ വ്യത്യാസങ്ങള്‍ ഇല്ലായെന്നത് പരസ്യമായ രഹസ്യമാണ്. ലഹരി ഉത്പന്നങ്ങളുടെ വിപണിയിലേക്ക് കേരളം വളരുന്ന അതിഭീകരമായ വാര്‍ത്തകളാണ് ചുറ്റുവട്ടങ്ങളില്‍ നിന്നും നിത്യവും കേള്‍ക്കുന്നത്. എന്നിട്ടും, ഞങ്ങളുടെ വീടകങ്ങളും കുട്ടികളും ലഹരിക്കടിമപ്പെടില്ലെന്ന വിശ്വാസം തെറ്റിക്കുന്ന ഒട്ടേറെ അനുഭവങ്ങള്‍ നാള്‍ക്കുനാള്‍ വന്നിട്ടും ലഹരിക്കെതിരേ ശബ്ദിക്കാനോ, നടപടിയെടുക്കാനോ സര്‍ക്കാറും പൊതുജനങ്ങളും പഴയ പോലെ തയ്യാറാവുന്നില്ലെന്ന സങ്കടകരമായ വസ്തുതയും നാം കാണാതെ പോകരുത്. ആണും പെണ്ണും ലഹരിക്ക് വേണ്ടി, ശരീരം പോലും വില്‍പ്പന നടത്താന്‍ യാതൊരു മടിയും കാട്ടുന്നില്ല, എന്നതിനപ്പുറം മറ്റുള്ളവരെ കൂടി ഈ കെണിയിലേക്ക് വീഴ്ത്താന്‍, സമൂഹമാധ്യമങ്ങളില്‍ പുരോഗമനത്തിന്റെ മേലാപ്പുമായി വരുന്നതും അതിന് ഒട്ടേറെ പിന്തുണ കിട്ടുന്നതും കേരള യുവജനതയുടെ അരാജകജീവിതത്തിന്റെ വ്യാപ്തി പ്രകടമാക്കുകയാണ്. ഭാര്യമാരെ പങ്കുവെക്കുന്ന ഗ്രൂപ്പുകള്‍ക്ക് പോലും നാട്ടില്‍ സ്വീകാര്യത ലഭിക്കുന്നുവെന്നത് എത്രമാത്രം പുരോഗമന ചിന്തയുടെ മറവിലെ ലജ്ജാകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ധാര്‍മ്മിക മൂല്യങ്ങള്‍ ഓരോരൊന്നായി, സാംസ്‌കാരിക കേരളത്തിന് നഷ്ടപ്പെടുമ്പോള്‍, നമ്മുടെ പാലക്കാടിന്റെ യുവമിഥുനങ്ങള്‍ ലഹരിക്കേസില്‍ ജയിലുകള്‍ നിറയ്ക്കുന്നുവെന്ന വാര്‍ത്തകളും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
മലമ്പുഴ ജില്ലാ ജയിലില്‍ ലഹരിക്കേസുമായി തടവ്ശിക്ഷ അനുഭവിക്കുന്നത് 105 പേരാണ്. ലഹരി മരുന്ന് ഉപയോഗിച്ച് ശീലിച്ചവര്‍, അത് കിട്ടാതെ വരുമ്പോള്‍ കാണിക്കുന്ന പരാക്രമങ്ങള്‍ക്ക് മുന്നില്‍ ജയില്‍ ഉദ്യോഗസ്ഥന്മാര്‍ നന്നായി വിയര്‍ക്കുകയാണത്രെ. കഞ്ചാവ്, മറ്റു ലഹരി എന്നിവയുമായി ബന്ധപ്പെട്ട എന്‍ഡിപിഎസ് കേസുകളില്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ ഭൂരിഭാഗവും 25 വയസ്സിന് താഴെയുള്ളവരാണ്. ലഹരിക്കടിമപ്പെട്ട പ്രതികള്‍ ആത്മഹത്യാശ്രമങ്ങള്‍ പോലും നടത്തുന്നു. പതിവായി നൂറിലേറെ ലഹരിക്കേസുകളാണ് പാലക്കാട് ജില്ലയില്‍ മാത്രമുള്ളത്. പിടിക്കപ്പെടുന്നവരെ പാര്‍പ്പിക്കുന്ന മലമ്പുഴ ജില്ലയില്‍ ഇവരെ കൈകാര്യം ചെയ്യാന്‍ മാത്രം ജീവനക്കാരുമില്ല. തടവുകാരുടെ എണ്ണത്തിന് അനുസരിച്ച് ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും കാര്യമായ ശ്രമമുണ്ടായിട്ടില്ല. ആറു തടവുകാര്‍ക്ക് ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ എന്ന കണക്ക് മലമ്പുഴയില്‍ ജില്ലയില്‍ ശരിയാട്ടില്ല. ലഹരി മരുന്ന് കേസില്‍ പ്രതികളില്‍ പലരും സ്ഥിരം കുറ്റവാളികളായതിനാല്‍ ഇവരുടെ ഭീഷണികളും പ്രകോപനങ്ങളും മറ്റ് അക്രമവാസനകളും ഉണ്ടാവുമ്പോഴുള്ള വെല്ലുവിളികളെ ജയില്‍വാര്‍ഡന്മാര്‍ ഒരുവിധം മറികടക്കുന്നത് സൈനിക ക്ഷേമബോര്‍ഡില്‍ നിന്നുള്ള വിമുക്തഭടന്മാരുടെ സഹായത്തോടെയാണ്. ലഹരിക്കേസുകളും പോക്‌സോക്കേസുകളും കൊണ്ട് നമ്മുടെ ജയിലറകള്‍ നിറയുമ്പോള്‍, പുതിയ തലമുറകള്‍ ഇതിലെ ഇരകളും വേട്ടക്കാരുമാകുമ്പോള്‍, സാംസ്‌കാരിക അപചയത്തിന്റെ പിടിയില്‍ കേരളം അകപ്പെടുമ്പോള്‍ ഞെട്ടാനും ആശങ്ക പങ്കുവെക്കാനുമല്ലാതെ മറ്റൊരു പോംവഴിയും കാണുന്നില്ലെന്ന സ്ഥിതിവിശേഷം ഭൂഷണമല്ല. സര്‍ക്കാര്‍ ലഹരിക്കേസില്‍ അടിമപ്പെടുന്നവരെയും വില്‍പ്പനക്കാരെയും ഇതില്‍ നിന്നും പൂര്‍ണ്ണമായും മോചിപ്പിക്കാനുള്ള കാതലായ മാറ്റം കൊണ്ടുവന്നാലെ, ഇനി വരും തലമുറകള്‍ക്ക് ഇവിടുത്തെ വാസം നല്ല രീതിയില്‍ ഗുണപ്പെടുകയുള്ളൂ. എല്ലാവര്‍ക്കും ആയുരാരോഗ്യസൗഖ്യമുള്ള സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.