സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു; സർക്കാർ ജീവനക്കാർ ഇന് ജോലിക്ക് ഹാജരാകണം
പാലക്കാട് : അഖിലേന്ത്യ ദ്വിദിന പണിമുടക്കുമായി ബന്ധപ്പെട്ട് ഹൈകോടതി ഇടപെടലിന്‍റെ സാഹചര്യത്തിൽ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന പണിമുടക്കിൽ സംസ്ഥാന സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് നിയമവിരുദ്ധമായാണെന്നും നടപടി സ്വീകരിക്കണമെന്നുമുള്ള ഹൈകോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഇതുസംബന്ധിച്ച് രാത്രി ഇറങ്ങിയ ഉത്തരവിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
അവശ്യ സാഹചര്യത്തിലല്ലാതെ ചൊവ്വാഴ്ച ആർക്കും അവധി അനുവദിക്കില്ല. ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാലോ ജീവനക്കാരന് പരീക്ഷയുണ്ടെങ്കിലോ പ്രസവസംബന്ധമായതോ മറ്റ് ഒഴിച്ചുകൂടാനാകാത്തതോ ആയ കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രമാകും അവധി അനുവദിക്കുക. ഇക്കാര്യങ്ങൾ വകുപ്പ് മേധാവികൾ പരിശോധിച്ച് ഉറപ്പുവരുത്തണം.
ഹൈകോടതി പരാമർശത്തിന്‍റെ സാഹചര്യത്തിൽ സർക്കാർ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈകോടതി ഉത്തരവിന്‍റെ പകർപ്പ് കൈമാറി. അതിന് പിന്നാലെയാണ് ഡയസ്നോൺ പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.